Wednesday, January 25, 2012

സ്ത്രീക്കും പുരുഷനും പർദ്ദ



സൗദി അറേബ്യയിൽ സ്ത്രീക്കും പുരുഷനും പർദ്ദ തന്നെയാണ്‌ വേഷം. സ്ത്രീക്ക് കറുത്തതാവുമ്പോൾ പുരുഷന്‌ വെളുത്തതാണെന്ന വ്യത്യാസമേയുള്ളൂ. തലയും മുഖവും മറയ്ക്കാനുള്ള വസ്ത്രവും കൂടെയുണ്ടാവും. ഈ വസ്ത്രം രൂപപ്പെട്ടുവരുന്നതിന്‌ ഇവിടത്തെ കാലാവസ്ഥയ്കും ചരിത്രത്തിനും ഒരു പങ്കുണ്ട്, എല്ലാ ഇടത്തുമെന്നപോലെ. നിരന്തരം പൊടിക്കാറ്റടിക്കുന്ന മരുഭൂമിയിൽ ശരീരം മൊത്തം മൂടുന്ന വസ്ത്രം തന്നെയാണ്‌ അഭികാമ്യം. ഗോത്രവർഗ്ഗകാലഘട്ടത്തിൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ ഒരു പെണ്ണിനു വേണ്ടിപ്പോലും രക്തച്ചൊരിച്ചിൽ നടന്നിട്ടുണ്ട്. അതിനാൽ സ്ത്രീയെ ഒളിപ്പിച്ചു നിർത്തേണ്ടത് അവരുടെ ആവശ്യമായിരിക്കണം. കറുത്തവസ്ത്രം രാത്രികാലങ്ങളിൽ ഒരു നല്ല മറയാണല്ലോ. അതിനാൽ സ്ത്രീക്ക് കറുത്തവസ്ത്രം തെരഞ്ഞെടുത്തു നല്കി. തുറസ്സായ മരുഭൂമിയിൽ അവളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന്‌ മറയാവാനും ഈ വസ്ത്രത്തിന്‌ കഴിയും. ഇന്നും ദീർഘയാത്ര പോകുന്നവർക്ക് വിരളമായെങ്കിലും ഇതേപോലെ സ്ത്രീകൾ രോഡുവക്കിലും മറ്റും ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നത് കാണാം. ഞാൻ കണ്ടിട്ടുണ്ട്.  
ഇവിടെ വേറൊരു വാദം ഉയർത്തിക്കൊണ്ടുവരും. ഇസ്ലാം കറുത്തവസ്ത്രം നിർബന്ധിക്കുന്നുണ്ടെന്ന് എവിടെയിങ്കിലും തെളിയിക്കാമോ? ഇത് സ്വന്തം മതത്തിലെ ‘മുത്തവ’ (പുരോഹിതന്മാർ) മാരോടല്ലേ ചോദിക്കേണ്ടത്? 
അപ്പോൾ എഴുതിവെച്ചതല്ല ഇവിടെ നടക്കുന്നത്. ദൈവഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിക്കുന്നത്പോലെ പ്രധാനമാണ്‌ പറയാത്തതിനെ അതിന്റെ പേരിൽ അടിച്ചേല്പ്പിക്കുന്നതിനെ എതിർക്കുന്നതും. ചുരുക്കത്തിൽ നിങ്ങൾക്ക് തന്നെ ഗ്രന്ഥത്തിൽ വിശ്വാസമില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ സർവവുമടങ്ങിയിരിക്കുന്ന കിത്താബ് വിട്ട് മറ്റൊന്ന് സ്വീകരിക്കുമോ? എഴുതിവെക്കപ്പെട്ടനിയമം ഒരു വശത്തും നടപ്പിൽ വരുന്ന നിയമം അതിനു വിരുദ്ധവുമാവുന്നെങ്കിൽ യുക്തിവാദികളെ എന്തിന്‌ വെല്ലുവിളിക്കണം? 


Tuesday, January 17, 2012

സാംസ്കാരിക അധിനി‘വേഷം’



സ്വാതന്ത്ര്യം ചർച്ചയിൽ വരുമ്പോൾ സ്ത്രീസ്വാതന്ത്ര്യം വേറൊരുവിഷയമായി വരും. സ്ത്രീ സ്വാതന്ത്ര്യം ചർച്ചയിൽ വരുമ്പോൾ ഉടുപ്പും നടപ്പും വെറെ വരും. പെണ്ണുടുപ്പുകൾ ചർച്ചയ്ക്ക് വരുമ്പോൾ അത് വസ്ത്രമുപേക്ഷിക്കലിന്റെ, അല്പവസ്ത്രധാരണത്തിന്റെ മാത്രം ചർച്ചയായിവരും. സധാരണ  വസ്ത്രധാരണത്തെ മാന്യതയുടെ കുപ്പായമണിയിച്ച് ആദ്യം അല്പവസ്ത്രധാരണമായും പിന്നെ വിവസ്ത്രമായും വ്യാഖ്യാനിച്ച് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലും. വസ്ത്രമുപേക്ഷിക്കലല്ല മറിച്ച് ശരീരത്തിൽ അശ്ലീലതയുടെ അതിർ നിർണ്ണയമാണ്‌ സത്യത്തിൽ തർക്കമായിട്ടുള്ളത്. എന്നാൽ, സ്വാതന്ത്ര്യത്തിൽ, ഉടുപ്പിൽ, നടപ്പിൽ എല്ലാം സ്ത്രീ പുരുഷന്മാരെ തുല്ല്യമായി ചർച്ചചെയ്യപ്പെടുന്ന, ഉപേക്ഷിക്കലും സ്വീകരിക്കലും സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന ഈ ‘സ്വാതന്ത്ര്യം’ കാലികമായി രൂപപ്പെടുന്നതാവണമെന്നും യുക്തിഭദ്രമാവണമെന്നും കരുതുന്ന ഒരാളും സ്വാതന്ത്ര്യം ഞങ്ങളുടെ ദൈവദത്തമാണെന്നും അതിൽ ഒരുമാറ്റവും പാടില്ലെന്നും വസ്ത്രധാരണത്തിൽ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാകരുതെന്നും (ഉപേക്ഷിക്കുക എന്നത് വസ്ത്രധാരണ ചർച്ചയുടെ ഏഴയലത്തുപോലും വരരുതെന്നും) സ്ത്രീ മനുഷ്യനിൽ താഴ്ന്ന പകുതിയാണെന്നും വിശ്വസിക്കുന്ന ഒരാളും തമ്മിൽ ഉണ്ടാകാവുന്ന അഭിപ്രായ ഭിന്നതകൾ ഈ ചർച്ചകളിൽ അങ്ങോളമിങ്ങോളം നിലനില്ക്കും. അവ പരസ്പരം പൂരകമാക്കാവുന്ന ഘടകം വിശ്വാസത്തെ തകർക്കും എന്നുള്ളതിനാൽ സത്യമറിഞ്ഞാലും വിശ്വാസികൾ വിട്ടുതരില്ല. അപ്പോൾ വസ്ത്രധാരണ ചർച്ചയിൽ അതുമാത്രമായി ഒരു ചർച്ച സാധ്യമല്ല എന്നും എന്തുകൊണ്ട് മതം വസ്ത്രത്തിനുള്ളിൽ കടന്ന് വരുന്നു എന്നുള്ളതിനും ഉത്തരമായി. അപ്പോഴും മനുഷ്യാവകാശം അതിന്റെ പൂർണമായ അർഥത്തിൽ മനസ്സിലാക്കിയ ആളുകളുടെ പക്ഷമാണ് നമ്മുടെ പക്ഷം എന്നത് തരുന്ന നിർവൃതി ചില്ലറയല്ല. 

വസ്ത്രധാരണത്തിന്‌ ഭരണകൂടങ്ങൾ ചില നിബന്ധനകൾ വെയ്ക്കാറുണ്ട്. എനിക്ക് അതിനോട് യാതൊരു വിയോജിപ്പുമില്ല. വസ്ത്രം മനുഷ്യനെ മൃഗങ്ങളിൽ നിന്ന് സാംസ്കാരികമായി ‘സംരക്ഷിക്കുന്ന’ ഒരു വ്യതിയാനമാകുന്നു. മതം രാജ്യാതിർത്തികൾ കൊണ്ട് നിർണ്ണയിക്കാനാവില്ല. ഭരണ നിർവഹണത്തിന്റെ ഭാഗമായി സർക്കാറുകൾ കൈകൊള്ളുന്ന ചില നിബന്ധനകൾ പോലും തങ്ങളുടെ മതത്തിനെതിരാണെന്ന പേരിൽ സമരം നടത്തുന്നവർ സ്വന്തം രാജ്യത്ത് ഇത് അനുവദിക്കുന്നുമില്ല. ഭരണപങ്കാളിത്തം ലഭിക്കാത്ത രാജ്യങ്ങളിൽ മതഭരണം നടപ്പിലാക്കാനുള്ള ശ്രമമാണ്‌ ഇത്തരം ചപ്പടാച്ചികൾ. പക്ഷെ, കാലം അവരെ വെല്ലുവിളിച്ചുകൊണ്ടിരിക്കും. സൗദി അറേബ്യയിൽ ഈ അടുത്ത കാലത്ത് പോലീസുകാർ ആവശ്യപ്പെട്ടാൽ സ്ത്രീകൾ മുഖം കാണിച്ചു കൊടുക്കണം എന്ന് നിയമം നിർമ്മിക്കുകയുണ്ടായി. മുഖം മറയ്ക്കുക എന്നത് പലതിനും മറയായി ഉപയോഗിക്കുന്നുണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു ഇങ്ങനെ ഒരു തീരുമാനം. നമുക്ക് കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സൗദിയെ സമ്പന്ധിച്ച് ഇത് വിപ്ലവം തന്നെയാവുന്നു. അന്യരെ മുഖം കാണിക്കരുത് എന്ന് വിശ്വസിച്ച വലിയൊരു പാരംബര്യത്തെയാണ്‌ ഈ നിയമം തിരുത്തിയത്. ഇന്നും ഇതിനെതിരെ നില്ക്കുന്നവർ ഇവിടെയുണ്ട്. ഫ്രാൻസിലും തുർക്കിയിലും ഹിജാബിനും നിക്കാബിനും (തലയും മുഖവും മൂടുന്ന വസ്ത്രങ്ങൾ) എതിരെ നിയമം നടത്തുമ്പോൾ വസ്ത്രധാരണ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും പറഞ്ഞ് ഉറഞ്ഞു തുള്ളുന്നവർ തങ്ങളുടെ രാജ്യങ്ങളിൽ മറ്റു മതസ്ഥരുടെ വസ്ത്ര ധാരണ രീതി അനുവദിക്കുകയില്ല. അതായത് ഇവരുടെ ചർച്ച വസ്ത്രധാരണ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല തങ്ങളുടെ ദൈവ വെളിപാടിൽ ഉയർന്ന വന്ന വസ്ത്രധാരണ രീതി മറ്റുള്ളവരുടെ മേൽ അടിച്ചേല്പ്പിക്കാനാണ്‌. (രണ്ട് തരം മാനദണ്ഡങ്ങൾ) ഇക്കാര്യത്തിൽ ഭൗതികവാദ കാഴ്ച്ചപ്പാട് വസ്ത്രം തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം (മൂടുന്നതായാലും അല്ലെങ്കിലും) വ്യക്തികൾക്ക് നല്കണം. അവർ സഭ്യമല്ലാത്തരീതിയിലാവുന്നതിൽ നിന്ന് വിലക്കണം. സഭ്യം സ്ഥലകാലവുമായി ബന്ധപ്പെട്ടതാകുന്നു. (ഒരേ മാനദണ്ഡം). സത്യത്തിൽ ഇന്നത്തെ ഇസ്ലാമിക വസ്ത്രധാരണ രീതി മതപരം എന്നതിലുപരി പാരംബര്യമാകുന്നു. എന്നാൽ ഇസ്ലാമിൽ മതവും പാരമ്പര്യവും സംസ്കാരവും വ്യക്തമായി വേറെ വേറെയല്ലാത്തതിനാൽ അവർ ഇത്തരം പലകാര്യങ്ങളും കൂട്ടിക്കുഴച്ച് തങ്ങളുടെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചേല്പ്പിക്കുകയാണ്‌. ഈ അടുത്തകാലത്ത് അന്തരിച്ച ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതനായിരുന്ന തൻത്വാവിയെ പോലുള്ളവർ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ഭൗതികവാദികൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്). അതറിയണമെങ്കിൽ പ്രവാചകന്‌ (സ) മുൻപ് സൗദി അറേബ്യയിലെ വസ്ത്രധാരണ രീതി എന്തായിരുന്നു എന്ന് അന്വേഷിച്ചാൽ മതി. അതിന്‌ ‘സ്ഥലകാല’ (ചരിത്രപരമായ) കാരണങ്ങളുമുണ്ട് എന്നത് നിഷേധിക്കുന്നില്ല. ചുരുക്കത്തിൽ അറേബ്യൻ ഗോത്രവർഗ വസ്ത്രധാരണരീതി മറ്റു പലതുമെന്നപോലെ മതവുമായി കൂട്ടിക്കുഴച്ച് വിതരണം ചെയ്യുകയാണ്‌ മുസ്ലിംഗൾ. ഇതാണ്‌ പർദ്ദ ഒരു സാംസ്കാരിക അധിനി‘വേഷ’മാണെന്ന് പറയുന്നത്. 
(തുടരും) 




Tuesday, January 10, 2012

മതവാദിയുടെ കള്ളക്കോലും യുക്തിവാദിയുടെ യുക്തിക്കോലും.




ചില ബ്ളോഗുകളിൽ നടത്തിയ ഇടപെടലുകളിൽ നിന്ന് പലകാര്യങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടേണ്ടതായി തോന്നിയത് കൊണ്ടാണ്‌ ഇങ്ങനെ ഒന്ന് ബ്ളോഗേണ്ടി വന്നത്. മതവാദികളുമായി സംവദിക്കുമ്പോൾ അവർ കാര്യങ്ങളെ അളക്കുന്നതിന്‌ രണ്ട് തരം മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതാണ്‌ ആദ്യം തിരിച്ചറിയേണ്ടത്. 

യുക്തിവാദം വെറും നിർണ്ണയന രീതി മാത്രമാണെന്ന് ഞാൻ പലസ്ഥലത്തും പറഞ്ഞിട്ടുണ്ട്.എന്താണ്‌ നിർണയന രീതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? അതൊരു അളവ്കോലാകുന്നു. എന്തെങ്കിലും ഒരു കാര്യത്തിൽ ഇടപെടുമ്പോൾ അതിന്മേൽ യുക്തിസഹമായ ചോദ്യങ്ങൾ ചോദിച്ച് കാര്യം സത്യമാണെന്ന് ഉറപ്പ് വരുത്തുക. ഒരു ഉദാഹരണത്തിന്‌ കഅ'ബയുടെ മുകളിൽ മലക്കിറങ്ങുന്നതിന്റെ ദൃശ്യം ഞാൻ പലരേയും കാണിച്ചു. എല്ലാവർക്കും ഒന്നേ പറയാനുള്ളൂ. "സുബ്ഹാനല്ലാ". ഇതേ പോലെ ചന്ദ്രനിൽ യേശുവിന്റെ മുഖം കാണുമ്പോൾ കൃസ്ത്യാനികൾ പറയും "ആലേലൂയാ". യുക്തിവാദി പറയേണ്ടത് ‘ഫോട്ടോഷോപ്ഡ്’ എന്നാണ്‌. കഅ'ബയുടേതിന്‌ സുബ്ഹാനല്ലാഹ് പറയുന്നവർ എന്ന്  മറ്റേതിനെ അങ്ങനെ കാണുകയില്ല. എന്നാൽ യുക്തിവാദി ഇതെങ്ങനെ സാധ്യമായി എന്ന് അന്വേഷിക്കും. രണ്ടിനും ഒരേ അളവുകോൽ വെയ്ക്കും. ഈ നിർണയനരീതി അനുസരിച്ച് ക്രമപ്പെടുത്തേണ്ട ചില സംഗതികളുണ്ട്. ശരിയുടെ ആയുസ്സ് തെറ്റെന്ന് തെളിയുന്നവരെ മാത്രം എന്ന് നിജപ്പെടുത്തുക എന്നതാണ്‌ അതിലൊന്ന്. ആയിരം കൊല്ലത്തെ വിശ്വാസമാണെങ്കിലും തെറ്റാണെന്ന് ബോധ്യമാകുന്ന അന്ന് തിരുത്തുക. ഏത് അഭിപ്രായവും ഈ നിർണയന രീതി അനുസരിച്ച് മാറ്റത്തിന്‌ വിധേയമാണ്‌. എന്നാൽ, അത് കൂടുതൽ മികച്ച യുക്തിയിലേക്കുള്ള ഒരു തിരുത്താവണം. ഇന്ന് പ്രാബല്ല്യത്തിലിരിക്കുന്ന ഒരു യുക്തിവാദപ്രസ്ഥാനങ്ങളിലും  എനിക്ക് മെമ്പർഷിപ്പില്ല. പേരുകേട്ട യുക്തിവാദികളുമായി വ്യക്തിബന്ധങ്ങളില്ല. കാര്യമായ യുക്തിവാദ ഗ്രന്ഥങ്ങൾ വായിച്ചിട്ടുപോലുമില്ല. വായിച്ചവ തന്നെ ഇന്ന് കയ്യിലില്ല. (ഒരു യുക്തിവാദിയായിരിക്കാൻ ഇതൊന്നും ഒരു യോഗ്യതയായി കണക്കാക്കുന്നുമില്ല) അതിനാൽ ഇതൊക്കെ തന്നെയാണ്‌ മറ്റ് യുക്തിവാദികളുടെ/യുക്തിവാദ സംഘടനകളുടെ കാഴ്ച്ചപ്പാട് എന്ന് പറയാനാവില്ല. അവരുമായിട്ട് എനിക്കുള്ള യോജിപ്പ് മേല്പറഞ്ഞ മാനദണ്ഡങ്ങളിൽ അവർക്ക് ഞാനുമായുള്ള യോജിപ്പിന്‌ ആനുപാതികമായിരിക്കും. ഇത്  (ഒരാൾ അയാളുടെ രീതിയിൽ വ്യാഖ്യാനിച്ച് ഒരു പ്രത്യയശാസ്ത്രത്തിൽ നില്ക്കുക എന്നത് ) മതകീയമായ കാഴ്ച്ചപ്പാടിൽ (മതത്തിൽ നിന്ന് നോക്കുമ്പോൾ) അത്ര സ്വീകാര്യമല്ല. അതിനാൽ എന്നെ ഏകാന്തയുക്തിവാദി എന്ന് വിളിച്ചു ചിലർ. അവർ മനസ്സിലാക്കാത്തത് എല്ലായുക്തിവാദികളും ഏകാന്തർ തന്നെയാണ്‌. (അതല്ല എന്ന് അവരാണ്‌ വിശദീകരിക്കേണ്ടത്) 



ഭൗതികവാദം ഒരുപാട് ശാഖകളായി പരന്ന് കിടക്കുന്നത് ഇത് കൊണ്ടാണ്‌. അത് പലപ്പോഴും ഏകശിലാഖണ്ഡമായ ഒരു ആശയമല്ല. എന്നാൽ ഒരു ദൈവം, ഒരു പ്രവാചകൻ, ഒരു ഗ്രന്ഥം മനുഷ്യന്‌ എന്ന് പറയുന്നവർപോലും ഇങ്ങനെ തന്നെയാണ്‌ ഫലത്തിൽ പെരുമാറുന്നത്. ഭൗതികവാദത്തിന്റെ പരിധിയിൽ ബൗദ്ധ, ജൈന, ചാർവാക, സാംഖ്യ, വൈശേഷിക; മാർക്സിസം, എമ്പിരിസിസം (എപ്പിക്യൂറസ്, അരിസ്റ്റോട്ടിൽ: കൂടാതെ ലൂക്ക്, ജെ.എസ് മിൽ, ഹ്യൂം എതീസ്റ്റിക് എമ്പിരിസ്സുകളും) എക്സിസ്റ്റെൻഷ്യലിസം, റേഷണലിസം,  (ഡെക്കാർത്ത്, സ്പിനോസ, ലെബനീസ്) എതീയിസം, അഗ്നോട്ടിസം, ലോജിക്കൽ പോസിറ്റീവിസം (ബെർട്രാന്റ് റസ്സൽ, ഹ്യൂം, മിൽ, മക് പൊയങ്കരെ, ഡ്യൂഹാം, ബൊൽഡ് മൻ, ഐൻസ്റ്റൈൻ, ഫ്രെജെ. വൈറ്റ് ഹെദ്, റസ്സൽ, വിറ്റ്ഗ്യൂൻസ്റ്റൈൻ) തുടങ്ങി ആർതെർ എഡ്ഡിങ്ങ്റ്റൻ, ഹൈസെൻബെർഗ്, മാക്സ് പ്ലാങ്ക്, ഐസക് ന്യൂട്ടൻ, ഇർവിങ്ങ് ഷ്രൊദിംഗർ, ഡീബ്രോഗ്ലി, റൂതെർഫൊർഡ് എന്നീ മത ബാഹ്യമായി ദൈവത്തെ കണ്ടവർ വരേയും മറ്റ് കാക്കത്തൊള്ളായിരം ദർശനങ്ങളും അടങ്ങുന്നതാണ്‌ അത്. കേരളത്തിലേത് റേഷണലിസ്റ്റുകളാണെന്ന് അവകാശപ്പെടുന്ന എമ്പിരിസ്റ്റുകളണത്രെ. അപ്പോൾ എല്ലാവരും ‘ഏകന്ത യുക്തിവാദികൾ’ആകുന്നു. 

എന്താണ്‌ യുക്തിവാദിയുടെ ആദർശം? 
യുക്തിവാദിക്ക് മാത്രമായി പ്രത്യേകിച്ച് ഒരു ആദർശം, സദാചാരം, ജീവിതരീതി എന്നിവ വേണമെന്ന് നിർബന്ധമുണ്ടോ എന്ന് അറിയില്ല. സമൂഹത്തിൽ നിലനില്ക്കുന്ന മേല്പറഞ്ഞ കാര്യങ്ങളിൽ യുക്തിക്ക് നിരക്കാത്തതായതൊഴികെയുള്ള കാര്യങ്ങൾ അംഗീകരിച്ച് ജീവിക്കുന്നതിൽ യുക്തിവാദിക്ക് എന്താണ്‌ പ്രശ്നം? 

ഇനി നിർണയന രീതി യുക്തിവാദിയുടെ മാത്രം കുത്തകയാണോ? 
മാർക്സിയൻ നിർണയന രീതി എന്നത് വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദമാകുന്നു എന്ന് കെ വേണുവിനെ പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ ആശയങ്ങളെ മനസ്സിലാക്കുന്നതിനുള്ള കാചമാവേണ്ടിയിരിക്കുന്നു നിർണയന രീതി എങ്കിലും മറ്റെല്ലാ മതങ്ങളെ പോലെ മാർക്സിസവും അതിന്റെ നിർണയനരീതിയെ ശരിയായ അർഥത്തിൽ പ്രയോഗിക്കുകയില്ല. ഇസ്ലാമിന്‌ ഇതേപോലെ ഒരു അടിപൊളി നിർണയന രീതിയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇസ്ലാമിലെ ഏറ്റവും ശാസ്ത്രീയമായത് ഈ നിർണയന രീതിയാകുന്നു. ഇസ്ലാമും ശാസ്ത്രവും എന്നൊക്കെ പറഞ്ഞു ഗീർവാണമടിക്കുന്ന ഒരു മൗലവിയും ഇങ്ങനെ ഒന്നിനെപ്പറ്റി മിണ്ടിക്കേട്ടിട്ടില്ല. വിശ്വാസകാര്യങ്ങളിൽ പ്രധാനപ്പെട്ടതത്രേ 'നന്മതിന്മകൾ (ഹൈറും ശറും) ദൈവദത്തമാണെ'ന്ന വിശ്വാസം. ഇത് തന്നെയാണ്‌ ആനിർണയന രീതി. ഇത് ഉപയോഗിച്ചാൽ കാര്യങ്ങളെ ഒരളവു വരെ നിർണയിക്കാനാവും. എന്നാൽ നൽകുന്ന ഡാറ്റകൾ അതിനനുസരിച്ചാവുന്നില്ലെങ്കിൽ ഉത്തരങ്ങളും തെറ്റും. 

‘നന്മതിന്മകൾ ദൈവദത്തമാണ്‌’എന്നത്കൊണ്ട് അർഥമാക്കുന്നത് എന്താണ്‌ എന്ന് ചില പണ്ഡിതന്മാരോട് അന്വേഷിക്കാൻ അവസരം കിട്ടിയതിൽ നിന്ന് മനസ്സിലാക്കാനായത് നന്മയായ കര്യങ്ങളും തിന്മയായ കാര്യങ്ങളും ദൈവം വെവ്വേറെ പടച്ചിരിക്കുന്നു എന്നതരത്തിലാണ്‌ (കള്ള്, ചൂത് എന്നിവ തിന്മ, മരുന്ന്, ഭക്ഷണം നന്മ- ഇങ്ങനെ) അതായത് നന്മയും തിന്മയും വേറെ വേറെ, ചിലത് നന്മ ചിലത് തിന്മ, എന്നതരത്തിൽ. ഇങ്ങനെ നിരീക്ഷിച്ചാൽ അതിനെ നിർണയന രീതിയായി കാണാനാവില്ല. മറിച്ച് ഒന്നിൽ തന്നെയുള്ള ദ്വന്ദ്വഭാവമാകുന്നു ഈ നന്മ തിന്മകൾ (ആക്ഷൻ/റിയാക്ഷൻ: തിസീസ്/ആന്റി തിസീസ് എന്നൊക്കെ പോലെ). അപ്പോൾ അത് സയൻസിന്റെ പരിധിയിൽ വരുന്നു. നിർണയന രീതിക്ക് ആദ്യം വേണ്ടത് അത് സയൻസിന്റെ പരിധിയിൽ കൊണ്ടു വരിക എന്നതാണ്‌. നാം നിങ്ങൾക്ക് വിശേഷ ബുദ്ധി തന്നിരിക്കുന്നു എന്ന കുർആന്റെ മറ്റൊരു അദ്ധ്യാപനം കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. അതായത് ഒന്നിൽ തന്നെയുള്ള നന്മ തിന്മകളെ വിശേഷ ബുദ്ധികൊണ്ട് അളന്ന് നന്മകൂടുതലുള്ളതിനെ സ്വീകരിക്കുക എന്ന ഏറ്റവും ശാസ്ത്രീയമായ നിർണയന രീതിയെ അവർക്ക് തന്നെ മനസ്സിലാകുന്നില്ല. കാരണം, അങ്ങനെ മനസ്സിലായാൽ സംഗതി പൊളിഞ്ഞുപോകും. 

യുക്തിയും ചിന്തയും രണ്ടാകുന്നു. അത്കൊണ്ടാണ്‌ പല ചിന്തകരും ശാസ്ത്രജ്ഞന്മാരും പോലും  വിശ്വാസകാര്യങ്ങളിൽ യുക്തിരഹിതരായി പെരുമാറുന്നത്. അത്കൊണ്ടാണ്‌ പരിണാമ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ജീവിതോപാധിയായി സ്വീകരിക്കുകയും ചെയ്യുന്നവർ പോലും ശാസ്ത്രം ഇങ്ങനെയൊക്കെപ്പറയും എന്നാൽ സത്യം നമ്മുടെ കിത്താബിലുള്ളതാണെന്ന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറയുന്നത്. സത്യം നമ്മുടെ കിത്താബിലുള്ളതാണെങ്കിൽ നമ്മൾ അത് പഠിപ്പിച്ചാൽ പോരെ, ചുരുങ്ങിയത് നമുക്ക് നിയന്ത്രണമുള്ള സ്കൂളുകളിലെങ്കിലും? നമ്മുടെ മതം പ്രചരിപ്പിക്കുന്നതിന്‌ ചെലവഴിക്കുന്നതിന്റെ എത്രശതമാനം ഫണ്ട് കിത്താബിലെ സത്യം തെളിയിക്കുന്നതിന്‌ ചെലവഴിക്കുന്നുണ്ട് അത്തരം സംഘടനകളും രാജ്യങ്ങളും? ലോകത്ത് മൊത്തം എത്ര യൂണിവേസിറ്റികൾ ഇത്രയും വലിയൊരു വിഷയം പഠിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനല്ല സൃഷ്ടിവാദം ശരിയാണെന്ന് തെളിയിക്കാൻ.) തുടങ്ങിയ ഏതെങ്കിലും ഒരു ചോദ്യം ഏതെങ്കിലും ഒരു വിദ്യാർത്ഥി ചോദിച്ചാൽ ഇത്തരക്കാർ ചുറ്റിപ്പോകും. അവരുടെ ഇടയിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വരികയില്ല എന്ന് അവർക്ക് ധൈര്യമുണ്ട്. പക്ഷെ നമ്മൾ ചോദിക്കും. അപ്പോൾ പറഞ്ഞു വന്നത് “ചിന്തയുടെ വ്യാകരണമാകുന്നു യുക്തി.” 

നിങ്ങൾ സമൂഹത്തിന്‌ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ചില കുബുദ്ധികൾ ചോദിക്കാറുണ്ട്. 
ഇതിന്‌ ഒരു നല്ല ചിരിയാണ്‌ മറുപടി. സ്വന്തം മതങ്ങളിലുണ്ടായ കാലാകാലങ്ങളിലെ മാറ്റം യുക്തിവാദം സമൂഹത്തിൽ വരുത്തിയ മാറ്റത്തിന്റെ പ്രതിഫലനമാകുന്നു എന്നത് തന്നെയല്ലെ യുക്തിവാദി ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും നല്ലകാര്യം. മറ്റു മതങ്ങളെ, സ്വന്തം മതത്തിലെ മറ്റു ധാരകളെ വെട്ടുന്നതിന്‌ യുക്തിയുടെ ആയുധങ്ങളാണ്‌ എല്ലാവരും പ്രയോഗിക്കുന്നത്. ഇതിൽ പലതും യുക്തിവാദികൾ മൂർച്ചകൂട്ടിത്തന്നതുമാണ്‌. മതങ്ങളാൽ മലീമസപ്പെട്ടിരിക്കുന്ന ഈഭൂമി വാസയോഗ്യമാക്കിത്തീക്കുക എന്നതാണ്‌ യുക്തിവാദിയുടെ പണി. (മനുഷ്യന്‌ വിവേചനങ്ങളില്ലാതെ, മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പരമാവധി സംരക്ഷിച്ച് ജീവിക്കാനുതകുന്നതാക്കിത്തീർക്കുക) ഇന്നുകാണുന്ന മനുഷ്യാവകാശ, മതേതര, ജാതിഇതര സാമൂഹ്യ ബോധം (അങ്ങനെ ഒരു സമൂഹം ഇതുവരെ രൂപപ്പെട്ടില്ലെങ്കിലും) നസ്തിക ഭൗതിക യുക്തിവാദികളുടെ ഇടപെടലിന്റേയും സമരത്തിന്റേയും അനന്തരഫലമാണ്‌. ഇതൊക്കെ അടുത്തതലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക, പുതിയ കാലത്തുണ്ടാവുന്ന പുതിയ വെല്ലുവിളികളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പണിയാണ്‌ ഭൗതികവാദികക്കുള്ളത്. യുക്തിവാദിയായിരിക്കുക അത്ര എളുപ്പമുള്ള പണിയല്ല. എന്തുകൊണ്ടെന്നാൽ അത് ‘ശന്തിയായിരിക്കുക’ എന്ന പര്യായപദം ഉൾകൊള്ളാത്ത ആശയ നിഘണ്ഠുവാണ്‌. അത് മനുഷ്യനെ കാലത്തിനനുസരിച്ച് പരിഷ്കരിക്കുകയും ചൂഷണത്തിൽ നിന്ന് പരമാവധി സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാലാണ്‌ ‘കാലികയുക്തി’ എന്ന് ഞാൻ പ്രയോഗിക്കുന്നത്. 

ഇന്ത്യയുടെ ഭരണഘടന (പലരാജ്യങ്ങളുടേയും) ഇത്തരം ഒരു കാഴ്ച്ചപ്പാടിന്റെ സൃഷ്ടിയാണ്‌. സ്വന്തം ദൈവരാജ്യത്തിൽ മറ്റുള്ളവക്ക് അവർ അനുവദിച്ചുകൊടുക്കാത്ത പല സ്വാതന്ത്ര്യങ്ങളുടേയും ഗുണഭോക്താവായിരിക്കെത്തന്നെ ഇതിലും മികച്ചത് തങ്ങളുടേതാണെന്ന് പ്രചരിപ്പിക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. ഈ വാദം ഞാൻ ഒരു ചർച്ചയുടെ ഭാഗമായുന്നയിച്ചപ്പോൾ ആ ബ്ളോഗർ ഭരണഘടനാസമിതിയിൽ അംഗങ്ങളായിരുന്നവരുടെ പേരുകൾ എനിക്ക് മറുപടിയായി എഴുതി. അവർക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല എന്ന് ബോധ്യമായപ്പോൾ ആ സംവാദം ഞാൻ ഏകപക്ഷീയമായി അവസാനിപ്പിച്ചു. 'മൂന്നു വയസ്സുകാര'നുമായി ദാമ്പത്യത്തെ പറ്റി സംവദിച്ചിട്ട് എന്ത് മനസ്സിലാകാൻ? അവരുദ്ദേശിച്ചത് ഭരണഘടനാസമിതിയിൽ ഉൾപെട്ട അംഗങ്ങളിൽ മതത്തിനുള്ള പ്രാധിനിത്യമാണ്‌. എന്നിട്ടും ഭരണഘടന മതേതതരമാക്കി എന്നത് മതത്തിന്റെ വിശാല മനസ്കതയുടെ ഭാഗമാണെന്ന്‌. (അപനിർമ്മിതിക്കുള്ള ഉത്തമ ഉദാഹരണം) മുസ്ലിംഗൾ അന്ന് ഇന്ത്യയിൽ മതേതരത്വത്തിന്‌ അനുകൂലമായ നിലപാടെടുത്തതും ഇന്നും തുടരുന്നതും മുസ്ലിംഗൾ ന്യൂനപക്ഷമായ സമൂഹത്തിൽ അതാണ്‌ അഭികാമ്യം എന്ന ഒളിഅജണ്ടയുടെ ഭാഗമായിട്ടാണ്‌. നമൂക്ക് ഭൂരിപക്ഷമെങ്കിൽ നമ്മുടെ ദൈവരാജ്യവും ന്യൂനപക്ഷമെങ്കിൽ അവരുടെ മതേതരവും. ഉടുക്കാൻ കിട്ടിയിട്ടില്ലെങ്കിൽ വലിച്ച്കീറുക. അവർ ഉത്തരം പറയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയും പാകിസ്താനും ഒരേ ജന്മദിനമുള്ള രണ്ട് രാജ്യങ്ങളാണ്‌. പാകിസ്താനിലെ ഭരണഘടന മതാധിഷ്ഠിതതവും ഭരണഘടനാസമിതിയിൽ ഉൾപെട്ട അംഗങ്ങളിൽ മതത്തിന്‌ ഇത്രയധികം പ്രാധിനിത്യമുണ്ടായിട്ടും ഇന്ത്യയിലെ ഭരണഘടന മതേതരത്വവും ആയതിന്റെ ഗുട്ടൻസ് എന്താണ്‌? അവിടെ എന്താണ്‌ ഇത്രയ്ക്ക്  വിശാല മനസ്കതയില്ലാതെ പോയത്? ബഹുസ്വരസമൂഹം എന്നൊരു തട്ടിപ്പ് അവിടെ ഉയർത്തും. ഇതും തങ്ങൾ ഭൂരിപക്ഷമാകുന്നിടത്ത് ബാധകമല്ല. അവിടെ ഭൂരിപക്ഷത്തിനൊപ്പം നില്ക്കുക എന്ന ജനാധിപത്യ നിർണയന രീതിയാണ്‌ ഉപയോഗിക്കുക. കാര്യമതല്ല. ഇന്ത്യ ഒരു മതേതര മണ്ണായി രൂപപ്പെട്ടിരുന്നു ഭൗതികവാദികളുടെ പ്രവർത്തനഫലമായി. ആ മണ്ണിലാണ്‌ ഇന്ത്യൻ ഭരണഘടന രൂപമെടുത്തത്. അതിന്റെ തലപ്പത്ത് നെഹ്രുവിനെപ്പോലൊരു ‘ഭതികവാദ ഹെവിവെയിറ്റും.’ 

സ്ത്രീ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സുബൈദയുടെ ബ്ളോഗിൽ നടത്തിയ ഇടപെടലുകളിലുള്ള ചില വിശദീകരണങ്ങൾ കൂടി. ഇത് ആബ്ളോഗർക്കുള്ള മറുപടിയല്ല. കാരണം ഞാൻ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. മറിച്ച് പൊതുവിൽ യുക്തിവാദിയെപറ്റിയുള്ള ചില തെറ്റിദ്ധാരണകൾ (അവരിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞ) ക്കുള്ള വിശദികരണവും അവർ മറ്റു ചില ബ്ളോഗുകളിൽ നടത്തിയ ചില ഇടപെടലുകൾ കൂടി യുക്തിവിരുദ്ധമായ ഇടപെടലുകൾക്ക് ഉദാഹരണം എന്ന നിലക്കും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

൧- ശ്രീ രവിചന്ദ്രൻ തന്റെ ബ്ളോഗിൽ മതത്തിലുള്ളവരെ അപേക്ഷിച്ച് യുക്തിവാദിക്ക് സാമൂഹ്യജീവിതം നയിക്കുന്നതിന്‌ ചെലവ് വളരെ കുറവാണെന്ന് പറയുന്നുണ്ട്. സുബൈദയുടെ മറുപടിയിൽ സാമൂഹ്യജീവിത ചെലവുകൾ എന്നതിന്‌ യുക്തിവാദ പ്രചാരണം നടത്തുന്ന രവിചന്ദ്രനെ പോലെയുള്ള ഒരു സെലബ്രിറ്റിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളെ തരതമ്മ്യപ്പെടുത്തി മറുപടി പറഞ്ഞിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുക്തിവാദികളെ പൊതുവെ അഡ്രസ്സ് ചെയ്ത രവിചന്ദ്രനെ നേരിടുന്നത് വിരലിലെണ്ണാവുന്ന സെലബ്രിറ്റികളുടെ ഉദാഹരണത്തിൽ നിന്ന്. രണ്ട് തരം അളവുകോലുകൾക്ക് മികച്ച ഉദാഹരണം. 
(തുടരും) 


Tuesday, January 3, 2012

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം III- മുഖ്യധാരാ ദശ


മുഖ്യധാരാദശ

കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ നിന്നു നക്ഷത്രത്തിന്റെ ജനനം വരെയുള്ള കഥ നമ്മള്‍ മനസ്സിലാക്കി. ഇനി തുടര്‍ന്നുള്ള പോസ്റ്റുകളില്‍ അതിനു ശേഷമുള്ള കഥകള്‍ നമ്മള്‍ക്ക് പഠിക്കാം. ഒരു പ്രാങ് നക്ഷത്രം ഹൈഡ്രജന്‍ എരിച്ച് ഊര്‍ജ്ജ ഉല്‍‌പാദനം തുടങ്ങുന്ന ഘട്ടത്തില്‍ ആ നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം (main sequence star) ആയി മാറും എന്ന് കഴിഞ്ഞ പോസ്റ്റില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കി. ഈ സമയമാണ് ഒരു നക്ഷത്രം പിറന്നു വീഴുന്നത് എന്നു പറയാം.

അണുസംയോജന പ്രക്രിയ

നക്ഷത്രത്തിന്റെ കാമ്പില്‍ നടക്കുന്ന അണുസംയോജന പ്രകിയകള്‍ മൂലം 4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം 4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനത്തേക്കാള്‍ അല്‍‌പം കുറവായിരിക്കും. ദ്രവ്യമാനത്തിലുള്ള ഈ വ്യത്യാസം ഐന്‍സ്റ്റീന്റെ E = mc2 എന്ന സമവാക്യം അനുസരിച്ച് ഊര്‍ജ്ജം ആയി മാറും. ഈ പ്രക്രിയയുടെ വിശദാംശങ്ങള്‍ താഴെ.
1H1 + 1H1 + 1H1 + 1H1 -> 2He4 + 2 e + 2 nu (e) + energy
സംയോജനം നടക്കുന്നതിനു മുന്‍പുള്ള നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ മൊത്തം ദ്രവ്യമാനം = 4 X 1.007825 amu = 4.0313 amu
സംയോജനം നടന്നതിനു ശേഷം ഉള്ള ഹീലിയം അണുകേന്ദ്രത്തിന്റേയും 2 പോസിട്രോണിന്റേയും മൊത്തം ദ്രവ്യമാനം = 4.00370 amu

ദ്രവ്യമാനത്തില്‍ വന്ന വ്യത്യാസം = 4.0313 amu - 4.00370 amu = 0.027599 amu

(amu എന്നത് അണുക്കളുടെ ദ്രവ്യമാനം പറയാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഏകകമാണ്. 1 amu = 1.6604 X 10-27 kg ആണ്. അതിനാല്‍ 0.027599 amu എന്നത് 4.58 X 10-29 kg ആണ്)
ദ്രവ്യമാനത്തില്‍ വന്ന വ്യത്യാസം ഐന്‍‌സ്റ്റീന്റെ സമവാക്യം അനുസരിച്ച് ഊര്‍ജ്ജം ആയി മാറുന്നു. അതായത് E = mc2 = 4.58 X 10-29 X (3 X 108)2 Joules = 4.122 X 10-12 Joulesസത്യത്തില്‍ മുകളില്‍ കാണിച്ചിരിക്കുന്നത് പോലെ അത്ര ലളിതമല്ല നക്ഷത്രങ്ങളില്‍ നടക്കുന്ന ഊര്‍ജ്ജോല്‍‌പാദനത്തിന്റെ വഴി. നക്ഷത്രങ്ങളുടെ ദ്രവ്യമാനം അനുസരിച്ച് പല വിധത്തിലുള്ള സങ്കീര്‍ണ്ണമായ പ്രക്രിയകളാണ് ഓരോ നക്ഷത്രത്തിലും നടക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് (i) Proton-Proton chain-ഉം (ii) CNO Cycle-ഉം ആണ്.
നക്ഷത്രങ്ങളില്‍ നടക്കുന്ന ന്യൂക്ലിയര്‍ സംയോജന പ്രക്രിയകളെ കുറിച്ചുള്ള വിശദമായ ലേഖനം അന്വേഷണം എന്ന ബ്ലോഗില്‍ വിശദമായി കൈകാര്യം ചെയ്ത് തുടങ്ങിയിരിക്കുന്നു. കുറച്ചു കൂടി ഉയര്‍ന്ന ഭൌതീക സംജ്ഞകള്‍ ഉള്‍പ്പെടുന്നതിലാണ് അത് വേറെ ഒരു ലേഖനം ആക്കിയത്. മാത്രമല്ല അണു സംയോജന സമവാക്യങ്ങള്‍ ചിലര്‍ക്ക് ദുര്‍ഗ്രാഹ്യമായി തോന്നാം. അതിനാലാണ് അത് ലേഖനത്തിന്റെ മുഖ്യ ഭാഗത്തു നിന്നു അടര്‍ത്തിയത്. പിന്നെ നമ്മുടെ ഈ ലേഖനത്തിന്റെ തുടര്‍ച്ചയെ ബാധിക്കാതെയും നോക്കണമല്ലോ. അണുസംയോജനവും അതുമായി ബന്ധപ്പെട്ട എല്ലാ സംശയവും ആ ബ്ലോഗില്‍ ചോദിക്കുക. അതിനെ കുറിച്ച് വിശദമായി അറിയുവാന്‍ താല്‌പര്യം ഉള്ളവര്‍ മറ്റേ ബ്ലോഗിലെ ഈ വിഷയത്തെകുറിച്ച് തുടര്‍ച്ചയായി വരുന്ന പോസ്റ്റുകള്‍ വായിക്കുക.
ഈ ലേഖനത്തില്‍ നമ്മള്‍ അണു സംയോജന സമവാക്യങ്ങളെ കുറിച്ച് വലിയതായി വ്യാകുലപ്പെടേണ്ട കാര്യമില്ല. നക്ഷത്രങ്ങള്‍ ഊര്‍ജ്ജം ഉല്‍‌പാദനം നടത്തുന്നത് അണുസംയോജനം എന്ന പ്രക്രിയ വഴി ആണ് എന്നു മാത്രം അറിഞ്ഞാല്‍ മതി.

Zero Age Main Sequence Star

ചുരുക്കി പറഞ്ഞാല്‍ അണുസംയോജനം വഴി ഊര്‍ജ്ജ ഉല്‌പാദനം ആരംഭിക്കുന്നതോടെ പ്രാങ് നക്ഷത്രത്തില്‍ നിന്ന് ഒരു മുഖ്യധാരാ നക്ഷത്രം പിറവിയെടുക്കുന്നു. ഇങ്ങനെ പ്രാങ് നക്ഷത്രത്തില്‍ നിന്ന് പിറവിയെടുക്കുന്ന മുഖ്യധാര നക്ഷത്രത്തിന്റെ ജീവിതത്തിന്റെ ഈ ദശയ്ക്ക് Zero Age Main Sequence Phase (ZAMS Phase) എന്നാണ് പറയുന്നത്. നക്ഷത്രത്തെ Zero Age Main Sequence Star (ZAMS Star) എന്നും പറയുന്നു.
സ്വയം ഊര്‍ജ്ജ ഉല്‌പാദനം തുടങ്ങന്നതോടെ നക്ഷത്രം പ്രകാശിക്കുന്നു. ഈ സമയത്തുള്ള നക്ഷത്രത്തിന്റെ ദ്രവ്യമാനം (Zero Age Main Sequence mass) ആണ് അതിന്റെ പിന്നീടുള്ള ജീവചരിത്രം തീരുമാനിക്കുന്നത്. നക്ഷത്രം പ്രകാശിക്കാന്‍ തുടങ്ങുന്നതോടെ അതിന്റെ Luminosity (തേജസ്സ്) കണക്കാക്കാന്‍ നമുക്ക് പറ്റും. Luminosity-യും ഉപരിതല താപനിലയും അറിഞ്ഞാല്‍ നമുക്ക് നക്ഷത്രത്തിന്റെ HR-ആരേഖത്തിലുള്ള സ്ഥാനം കണ്ടെത്താം. (HR-ആരേഖത്തെ കുറിച്ചുള്ള വിവരത്തിനു HR- ആരേഖം എന്ന പോസ്റ്റ് കാണുക.) ഇങ്ങനെ പ്രാങ് നക്ഷത്ര ദശയില്‍ നിന്ന് മുഖ്യധാര നക്ഷത്ര ദശയിലേക്ക് കാലെടുത്തു വയ്ക്കുന്ന നക്ഷത്രങ്ങളെ HR-ആരേഖത്തിലെ മുഖ്യധാരാ നാടയിലെ Zero Age Main Sequence band എന്ന രേഖയില്‍ കാണാവുന്നതാണ്.

അപ്പോള്‍ ഒരു നക്ഷത്രത്തിന്റെ ജീവിതം ശരിക്കും ആരംഭിക്കുന്നത് അത് ഒരു മുഖ്യധാരാ നക്ഷത്രം ആകുമ്പോഴാണ്. നമ്മള്‍ പിറന്നു വീഴുമ്പോള്‍ നമ്മുടെ ജീവിതം ആരംഭിക്കുന്നതു പോലെ. ഇപ്രകാരം ജ്വലിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ നക്ഷത്രത്തില്‍ പ്രധാനമായും രണ്ട് ബലങ്ങളാണ് വര്‍ത്തിക്കുന്നത്. ഒന്ന് ഗുരുത്വാകര്‍ഷണം. അത് നക്ഷത്രത്തിന്റെ ഉള്ളിലേക്ക് മര്‍ദ്ദം ചെലുത്തുന്നു. രണ്ട് നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്നു പുറത്തേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജകിരണങ്ങളുടെ പുറത്തേക്കുള്ള മര്‍ദ്ദം. ഇവ രണ്ടും സമതുലിതാവസ്ഥയില്‍ ആയിരിക്കുന്നയിടത്തോളം നക്ഷത്രം സാധാരണ നിലയില്‍ ജ്വലിച്ചു കൊണ്ടിരിക്കും. കഴിഞ്ഞ പോസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രം കൊടുത്തിട്ടുണ്ട്. അത് കാണുക.

സമതുലിതാവസ്ഥ നക്ഷത്രത്തിന്റെ ജീവിത ലക്ഷ്യം

താഴെ കൊടുത്തിരിക്കുന്ന നക്ഷത്രത്തിന്റെ ഘടന നോക്കൂ. നക്ഷത്രത്തിനു അടിസ്ഥാനപമായി രണ്ട് ഭാഗമാണ് ഉള്ളത്. ഒന്ന് അണുസംയോജന പ്രക്രിയകള്‍ നടക്കുകയും ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന നക്ഷത്രത്തിന്റെ കാമ്പ് (Core). രണ്ട് കാമ്പിനെ ചുറ്റിയുള്ള വാതക പാളി (Outer gaseous shell).

Image courtsey: http://aspire.cosmic-ray.org/labs/star_life/starlife_main.html
കാമ്പ് നക്ഷത്രത്തിന്റെ ഗുരുത്വ“കേന്ദ്രം“ ആയി വര്‍ത്തിക്കുന്നു. അത് അതീവ സാന്ദ്രവും ചൂടും ഉള്ളതാണ്. കാമ്പിനെ ചുറ്റിയുള്ള പുറം പാളി ഹൈഡ്രജനും ഹീലിയവും ചേര്‍ന്ന വാതകപാളിയാണ്. ഈ വാതകപാളി കാമ്പില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന താപത്തെ നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് എത്തിക്കുന്നു. നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് താപത്തിന്റേയും വെളിച്ചത്തിന്റേയും രൂപത്തില്‍ ഊര്‍ജ്ജം പുറത്തേക്ക് പ്രവഹിക്കുന്നു.
നക്ഷത്രത്തിന്റെ ജീവിതലക്ഷ്യം തന്നെ സമതുലിതാവസ്ഥയില്‍ (equilibriuim) നില്‍‌ക്കുക എന്നതാണ്. സമതുലിതാ‍വസ്ഥ എന്നത് കൊണ്ട് നക്ഷത്രത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല എന്നല്ല അര്‍ത്ഥം. മറിച്ച് വ്യത്യാസങ്ങള്‍ തമ്മില്‍ ഒരു സമതുലിതാവസ്ഥ ഉണ്ട് എന്നാണ്. ഒരു സ്ഥിരനക്ഷത്രത്തില്‍ നക്ഷത്രത്തിന്റെ കാമ്പില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന വാതകമര്‍ദ്ദവും പുറഭാഗത്തുള്ള അണുക്കളെ കാമ്പിലേക്ക് വലിച്ചടിപ്പിക്കുന്ന ഗുരുത്വബലവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ട് എന്നാണ് ഇതിനു അര്‍ത്ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ രണ്ട് ബലങ്ങളും തുല്യമായിരിക്കുന്നിടത്തോളം കാലം നക്ഷത്രം സ്ഥിരമായിരിക്കും. അണുസംയോജനം വഴി ഊര്‍ജ്ജം പുറത്തുവിട്ടു കൊണ്ടേ ഇരിക്കും.
ഒരു നക്ഷത്രം ആദ്യം സമതുലിതാവസ്ഥയില്‍ എത്തുമ്പോള്‍ ഹൈഡ്രജന്‍ അണുക്കളെ എരിച്ച് (സംയോജിപ്പിച്ച്) ഹീലിയം അണുക്കള്‍ ഉണ്ടാക്കി ആണ് ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കുന്നത്.
നമുക്ക് ഇത്തരത്തില്‍ ജ്വലിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രത്തില്‍ നടക്കുന്ന പ്രക്രിയകളെ അഞ്ച് ഘട്ടമായി വിഭജിക്കാം.
  1. കാമ്പില്‍ അണുസംയോജനം നടക്കുന്നു. നക്ഷത്രത്തില്‍ ഗുരുത്വ ബലം = വാതക മര്‍ദ്ദം (നക്ഷത്രം സമതുലിതാവസ്ഥയില്‍)
  2. കാമ്പില്‍ ഇന്ധനം തീരുന്നു
  3. ഇന്ധനം തീരുന്നതോടെ കാമ്പില്‍ അണുസംയോജം നിലയ്ക്കുന്നു. അതോടെ താപനില കുറയുന്നു.
  4. ഗുരുത്വബലം മേല്‍കൈനേടുന്നു. പുറം പാളികളില്‍ നിന്ന് വാതകം കാമ്പിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു.
  5. കൂടുതല്‍ അണുക്കളും കൂടുതല്‍ കൂട്ടിയിടിയും മൂലം കാമ്പിലെ സാന്ദ്രത വര്‍ദ്ധിക്കുന്നു താപനില വര്‍ദ്ധിക്കുന്നു. അതോടെ കാമ്പില്‍ അണുസംയോജനം പുനഃരാരംഭിക്കുന്നു. പിന്നേയും ഒന്നാമത്തെ ഘട്ടം മുതല്‍ ആരംഭിക്കുന്നു. ഈ ചാക്രിക പ്രക്രിയ തുടരുന്നു.
നക്ഷത്രത്തിന്റെ 90 % നവും ഹൈഡ്രജന്‍ ആയതിനാല്‍ ഇങ്ങനെ അണുസംയോജനം വഴി ഊര്‍ജ്ജം ഉല്‍‌പാദിപ്പിച്ച് സമതുലിതാവസ്ഥയില്‍ ഇരിക്കുന്നിടത്തോളം കാലം നക്ഷത്രം സ്ഥിരമായിരിക്കും. നക്ഷത്രത്തിന്റെ ഈ ദശയെ ആണ് നമ്മള്‍ മുഖ്യധാരാ ദശ എന്ന് പറയുന്നത്.

മുഖ്യധാരാ നക്ഷത്രവും HR-ആരേഖവും


ജ്വലിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ നക്ഷത്രത്തിന്റെ ഉപരിതലതാപനിലയിലും തേജസ്സിലും ആ നക്ഷത്രം പരിണമിക്കുന്നതിനനുസരിച്ച് ക്രമേണ വ്യത്യാസം വരികയും HR-ആരേഖത്തില്‍ ആ നക്ഷത്രത്തിന്റെ സ്ഥാനം Zero Age Main Sequence രേഖയില്‍ നിന്നു ക്രമേണ അകലുകയും ചെയ്യുന്നു. വിവിധ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ മുഖ്യധാരാ ദശയില്‍ അവ പരിണമിക്കുന്നതിനനുസരിച്ച് HR-ആരേഖത്തില്‍ അവയ്ക്ക് വരുന്ന വ്യത്യാസം താഴെയുള്ള ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.

Image Courtsey: The Universe, Kaumann, WH Freeman and Company NewYork.
ചുരുക്കി പറഞ്ഞാല്‍ ഒരു നക്ഷത്രം പരിണമിക്കുന്നതിനനുസരിച്ച് HR-ആരേഖത്തിലുള്ള ആ നക്ഷത്രത്തിന്റെ സ്ഥാനവും ക്രമേണ മാറുന്നു. അതു കൊണ്ടാണ് HR-ആരേഖത്തെകുറിച്ചുള്ള പോസ്റ്റില്‍ HR-ആരേഖം നക്ഷത്രങ്ങളുടെ ജീവിത രേഖയാണെന്നു പറഞ്ഞത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ HR-ആരേഖത്തില്‍ ഒരു നക്ഷത്രത്തിന്റെ സ്ഥാനം നോക്കിയിട്ട് അത് ജീവിതത്തിന്റെ ഏത് ദശയില്‍ ആണെന്ന് പറയാന്‍ പറ്റും. അതാണ് HR-ആരേഖത്തിനു നക്ഷത്രപരിണാമത്തെകുറിച്ചുള്ള പഠനത്തില്‍ ഇത്ര പ്രാധാന്യം.

സൂര്യനും മുഖ്യധാരാ ദശയും

നമ്മുടെ സൂര്യന്‍ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു മുഖ്യധാര നക്ഷത്രം ആണ്. 500 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് സൂര്യന്‍ അതിന്റെ മുഖ്യധാര ദശ ആരംഭിച്ചപ്പോള്‍ അതിന്റെ തേജസ്സ് ഇപ്പോഴുള്ളതിന്റെ 70 % ശതമാനം മാത്രമായിരുന്നു. ഇനി ഒരു 500 കോടി കൊല്ലം കഴിഞ്ഞ് സൂര്യന്‍ അതിന്റെ മുഖ്യധാരാ ദശ അവസാനിപ്പിക്കുമ്പോള്‍ അതിന്റെ തേജസ്സ് ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി ആയിരിക്കും.
സൂര്യന്‍ ഇപ്പോള്‍ പുറപ്പെടുവിക്കുന്ന തേജസ്സ് ഉണ്ടാക്കാന്‍ ഓരോ സെക്കന്റിലും ഏകദേശം 6 X 10 11kg ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഹീലിയം ആയി മാറണം. ഭൂമിയിലെ അളവ് വെച്ച് ഇതു ഭീമാകാരമായ ഒരു സംഖ്യ ആണെങ്കിലും സൂര്യന്‍ ഈ നിലയില്‍ കത്താന്‍ തുടങ്ങിയിട്ട് 500 കോടി കൊല്ലം കഴിഞ്ഞു. ഇനി ഒരു 500 കോടി കൊല്ലം കൂടി ഈ നിലയിലുള്ള കത്തല്‍ തുടരുകയും ചെയ്യും. അപ്പോള്‍ സൂര്യനിലുള്ള ഹൈഡ്രജന്റെ അളവ് എത്രത്തോളം ഭീമമാണ് എന്ന് ഊഹിക്കാമല്ലോ.
ഒരു നക്ഷത്രം എത്രകാലം മുഖ്യധാരാ ദശയില്‍ ജീവിക്കും എന്നത് ആ നക്ഷത്രത്തിന്റെ ദ്രവ്യമാനം അനുസരിച്ച് ഇരിക്കുന്നു. ഭീമന്‍ നക്ഷത്രങ്ങള്‍ അതിവേഗം ഇന്ധനം ഉപയോഗിക്കുകയും അതിനാല്‍ അവയുടെ മുഖ്യധാര ദശ പെട്ടെന്ന് അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ ചെറു നക്ഷത്രങ്ങള്‍ വളരെ സാവധാനമേ ഇന്ധനം ഉപയോഗിക്കുകയുള്ളൂ. അതിനാല്‍ അവയുടെ മുഖ്യധാരാജീവിത കാലവും കൂടുതല്‍ ആയിരിക്കും.
ഉദാഹരണത്തിനു ഒരു 25 M നക്ഷത്രം വെറും 10 ലക്ഷം വര്‍ഷം കൊണ്ട് അതിന്റെ ഇന്ധനം ഉപയോഗിച്ച് തീരുന്നു. പക്ഷെ ചില ലഘു താരങ്ങള്‍ 10,000 കോടി കൊല്ലവും അതിലധികവും ജീവിക്കുന്നു. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ പ്രായം ഏതാണ്ട് 1300 കോടി കൊല്ലം മാത്രമായതു കൊണ്ട് ചില ലഘുതാരങ്ങള്‍ അവയുടെ ശൈശവ കാലം പോലും പിന്നിട്ടിട്ടില്ല എന്ന് അര്‍ത്ഥം!
അപ്പോള്‍ ഒരു നക്ഷത്രത്തിന്റെ മുഖ്യധാരാ ദശ അവസാനിക്കുന്നത് ഊര്‍ജ്ജ ഉല്‌പാദനത്തിനുള്ള അതിന്റെ ഇന്ധനം തീരുമ്പോഴാണ് എന്നു നമ്മള്‍ മനസ്സിലാക്കി. അപ്പോള്‍ ഇന്ധനം തീര്‍ന്നതിനുശേഷം നക്ഷത്രത്തിനു എന്തു സംഭവിക്കുന്നു? നക്ഷത്രത്തിന്റെ മുഖ്യധാരാന്തര ജീവിതത്തെകുറിച്ചാണ് ഇനിയുള്ള പോസ്റ്റുകളില്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്. അത്യന്തം ആവേശകരമായ വിവരങ്ങളാണ് ഇനി നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്. നക്ഷത്രങ്ങളുടെ ജീവിതകഥകളിലൂടെ ഉള്ള അത്ഭുത യാത്ര നമ്മള്‍ തുടരുകയാണ്.