Saturday, October 24, 2015

ഫാഷിസം പശുപ്പുറത്തേറിയും...........


ഇപ്പോൾ താരം പശുവാണു. എല്ലാ പശു ചർച്ചകളിലും അതിന്റെ എതിർവാദക്കാരയ ആളുകൾ അവർ കമ്മ്യൂണിസ്റ്റുകാരായാലും മറ്റു മതക്കാരായാലും ഊന്നൽ നൽകുന്നത് പശുവിറച്ചി കഴിക്കുന്നതിന്റെ, അല്ലെങ്കിൽ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണു. തീർച്ചയായും അത് പ്രധാനപ്പെട്ടതാണ്.  അപ്പോഴൊക്കെ അവർ ഒരൽപം ഭീതികലർന്ന ബഹുമാനം അന്യമത വിശ്വാസം എന്ന നിലയിൽ ഈ വിശ്വാസത്തിനു അനുവദിച്ചു കൊടുക്കാറുണ്ട്. തകർക്കപ്പെടേണ്ടത് ഈ വിശ്വാസം തന്നെയാണു.

ഒരു വിശ്വാസവും പുരോഗമാനപരമോ പൊതുജന സൗഹൃദമോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടേണ്ടതില്ലെന്നു മാത്രമല്ല എതിർത്തു പരാജയപ്പെടുത്തേണ്ടവ കൂടിയാണു. നമ്മുടെ നവോഥാന മൂല്യങ്ങളൊക്കെ ഇമ്മാതിരി സമരങ്ങളിൽ നിന്നുണ്ടായവയാണു.   ആ മൂല്യങ്ങളാണ് നമ്മെ സമാധാനപരമായി ജീവിക്കാൻ സഹായിക്കുന്നത്. എന്നാൽ ചിലർ  നാം തകർത്തെറിഞ്ഞ മദ്ധ്യകാല അന്ധവിശ്വാസങ്ങളുടെ ദ്രവിച്ച കഷ്ണങ്ങളെ പെറുക്കിയെടുത്ത് ചുളുവിൽ പുനസ്ഥാപിക്കാനാണു ബോധപൂർവ്വം ശ്രമിക്കുന്നത്. അതും ഈ അന്ധവിശ്വാസങ്ങളോട് താല്പര്യമുണ്ടായിട്ടല്ല, മറിച്ചു ജനക്കൂട്ടത്തെ ചോദ്യം ചെയ്യാതെ ഒട്ടിച്ചു നിർത്തുന്ന ഒരു പശയായി ഇതിനെ ഉപയോഗിക്കാമെന്നും അത് വഴി കസേര സ്ഥിരമായും പാരമ്പര്യമായും നില നിർത്താമെന്നും ഇക്കൂട്ടർ സ്വപ്നം കാണുന്നു. അതിനാൽ തന്നെ അവരോടു പറയാൻ ചങ്കൂറ്റം കാണിക്കണം, നിങ്ങളുടെ  അന്ധവിശ്വാസങ്ങളെ ബഹുമാനിക്കാൻ എനിക്ക് മനസ്സില്ലെന്നു.  നിരവധി ത്യാഗങ്ങൾ സഹിച്ചാണ് നാം സതി നിർത്തലാക്കിയത്, ആജീവന വൈധവ്യം അവസാനിപ്പിച്ചത്, അങ്ങനെ പലതും, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു തലമുറ ആദരപൂർവ്വം, ബഹുമാനപൂർവ്വം വീക്ഷിച്ചിരുന്ന ഇമ്മാതിരി വിശ്വാസങ്ങളാണു, അന്യമത ബഹുമാനത്തിന്റെ പേരിൽ മറ്റുള്ളവർ മൌനസമ്മതം നൽകിയിരുന്ന ഇമ്മാതിരി ജീർണതകളാണു നല്ല കോമഡിയോ ക്രൂരതയുടെ പറയാമോ ആയി  നാം നിരീക്ഷിക്കുന്നത്. അതാണു നാം അവസാനിപ്പിച്ചത്. ചരിത്രം ഭാവിയിലെ തമാശകളാണുല്പാദിപ്പിക്കുന്നത്.    

അതിനാൽ മേല്പറഞ്ഞ സ്വാതന്ത്ര്യ സമരത്തോടൊപ്പം പ്രധാനപ്പെട്ടതാണ് പശു ആരാധകരോട് നിങ്ങൾ അന്ധവിശ്വാസത്തിനടിമപ്പെട്ടവരാണു എന്ന് വിളിച്ചു പറയൽ. അങ്ങനെ അവരെ തിരുത്താൻ സഹായിക്കൽ. അല്ലെങ്കിൽ യാതൊരാൾ പോറ്റുന്ന പശുവും വിശുദ്ധ പശുവായി നില നിൽക്കും, ഒരു അഗ്നി പർവതം പോലെ. സംഘ്പരിവാർ സംഘടനകളുടെ മേൽകയ്യിലുള്ള ഭരണത്തിൽ സർക്കാറിന്റെ മൗനാനുവാദം ഇമ്മാതിരി അലമ്പുകൾക്ക് ലഭിക്കും എന്നതിനാലും ഇക്കാലത്ത് ഇത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

ഒരു കാർഷിക സംസ്കൃതി നില നിന്ന കാലത്ത്, അറിഞ്ഞുകൂടാത്ത സകല പ്രകൃതി പ്രതിഭാസങ്ങൾക്കും ദൈവമാണ് ഉത്തരവാദി എന്ന് കരുതിയിരുന്ന കാലത്ത്, എന്തിനേയും മഹത്വവൽകരിച്ച് ജനകീയമാക്കിയിരുന്ന കാലത്ത്  ഇമ്മാതിരി അന്ധവിശ്വാസങ്ങൾ ഗുണം ചെയ്തിരിക്കാം. ഇന്നിത് മഹാ ബോറാണു. പശുവിനെ കൊല്ലുക എന്നുപറഞ്ഞാൽ നാം അതിനനുസരിച്ചു വളർത്തുന്നുമുണ്ട്. (കണക്കുകൾ നെറ്റിൽ ലഭ്യം) ഏതെങ്കിലും ഒരു പശുവിനെ  ആരെങ്കിലും എന്തെങ്കിലും ചെയ്തുവെന്നും പറഞ്ഞു കലാപങ്ങളുണ്ടാക്കാനേ ഇക്കാലത്ത് ഇമ്മാതിരി അന്ധവിശ്വാസങ്ങൾ ഉപകരിക്കൂ. അതിനാൽ പശുവിനെ വിശുദ്ധമാക്കുന്നത് എതിർക്കപ്പെടേണ്ടതാണു.

ചില ചോദ്യങ്ങൾ മറുപടികൾ
====================
ഭരണഘടനയിൽ പ്രത്യേകം സംരക്ഷിക്കപ്പെടാൻ അർഹതയുള്ള നിരവധി മൃഗങ്ങളുണ്ട്. ഉദാഹരണം മാൻ. ഒരാൾക്ക് മാനിറച്ചി തിന്നണമെന്നു പറഞ്ഞാൽ അത് ഇന്ത്യയിൽ സാധ്യമാകുമോ? അവയിലൊന്നാണ് പശു. അങ്ങനെയെങ്കിൽ പശു സംരക്ഷണം  ഭരണഘടനാപരമായി ബാധ്യതയല്ലേ?

ഉത്തരം: മാനുകൾ വന്യജീവി നിയമത്തിൻ കീഴിലാണ് വരുന്നത്. എങ്കിൽ പശുക്കളേയും നിങ്ങൾ അതിൽ ഉൾപ്പെടുത്തൂ. വന്യ ജീവികളെ ഇന്ത്യയിൽ വീട്ടു മൃഗങ്ങളായി വളർത്താനാവില്ല. അപ്പോൾ പശുവിനേയും വളർത്താനാവാതെ വരും. നിയമങ്ങളിൽ നിന്ന് നിങ്ങൾക്കവശ്യമായത് മാത്രം വെട്ടിയെടുത്ത് ഉപയോഗിക്കുകയാണിവിടെ. (രണ്ടുതരം സംഗതികളെ ഒരു പോലെ അവതരിപ്പിക്കുക എന്ന ന്യായവൈകല്യം)
പശു പരിപാലന നിയമം ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിലുണ്ട്. അത് ഒരു കാർഷിക സംസ്കൃതിയുടെ ഭാഗം എന്ന നിലക്കുള്ള ഭൌതിക താല്പര്യം എന്ന് കണ്ടാൽ മതി. മാത്രമല്ല ഭരണഘടന എല്ലാം തികഞ്ഞ ഒരു ഗ്രന്ഥമല്ല അത് നിർമ്മിക്കുന്ന വേളയിൽ പല തരത്തിലുള്ള താല്പര്യങ്ങൾക്കും അത് കീഴടങ്ങിയിട്ടുണ്ട്. അത്തരം വകുപ്പുകൾ കണ്ടെത്തി കാലോചിതമായി തിരുത്തുകയാണ് വേണ്ടത്. സമരം അതിനും കൂടിയും ആകട്ടെ 

Saturday, October 10, 2015

വിവരക്കേടേ നിന്റെ പേരോ




റിച്ചാർഡ് ഡോക്കിൻസിന്റെ ഭൂമിയിലെ മഹത്തായ വിസ്മയം എന്ന കൃതിക്ക് അലി ചെമ്മാട് സംവാദം മാസികയിൽ എഴുതിയ ഒരു വിമർശനം കണ്ടു. (ഇത്തരം വിമർശനങ്ങൾക്ക് ഖണ്ഡനം ഉണ്ടാക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കണ്ടപ്പോൾ ഇവരുടെ നിലവാരത്തെ ഒരു  ഉദാഹരണമെങ്കിലും  ചൂണ്ടിക്കാണിച്ചു ഒന്ന് കൊട്ടാമെന്നു കരുതി, അത്രന്നെ)  കല്ല്യാണ സൗഗന്ധികത്തിൽ ഭീമ സേനൻ ഹനുമാനോട് പറയുന്ന ഒറ്റ വാചകം കൊണ്ട് മറുപടി കൊടുക്കാവുന്നതേയുള്ളൂ ഇതിനു "അദ്ദേഹമെങ്ങ്, ഭവാനെങ്ങു, ഹാ ഹന്ത  !
ദുർദ്ദേഹവൃദ്ധപ്ലവംഗ ! മതി മതി"

റിച്ചാർഡ് ഡോക്കിൻസിനെ വിമർശിക്കാൻ  പാടില്ലേ എന്ന ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. റിച്ചാർഡ് ഡോക്കിൻസല്ല ഏതു കൊമ്പനായാലും വിമർശിക്കപ്പെടണം. പക്ഷെ അതിനു ഒരു നിലവാരം നാം പ്രതീക്ഷിക്കുന്നുണ്ടല്ലോ. ആ തലത്തിലുള്ള വിമർശനങ്ങളാവണം. ഈ ഖുറാൻ വ്യാഖ്യാനങ്ങൾ പോലെ വാക്കുകളിൽ പിടിച്ചുള്ള കസർത്ത് മുസ്ലിംഗൾക്ക് മാത്രമേ ദഹിക്കുകയുള്ളൂ. അല്ലാത്തവർ ഭാഷയ്ക്കപ്പുറം ആശയത്തെ കാണുന്നവരാണു. ഒറ്റക്കാര്യം മാത്രം എന്റെ വിമർശനങ്ങൾക്ക് അടിസ്ഥനമായി ഞാൻ ചൂണ്ടിക്കാണിക്കുകയാണു.

"ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പരിണാമ വിശ്വാസികള്‍ ഒഴികഴിവ് പറയുന്നുണ്ടെങ്കിലും, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ച 1850കളില്‍ ജീവന്റെ സങ്കീര്‍ണതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. 1859ല്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലൂയി പാസ്റ്റര്‍ അന്നത്തെ ജീവശാസ്ത്രജ്ഞരുടെ അജ്ഞത ശാസ്ത്രീയ പരീക്ഷണത്തിലൂടെ തിരുത്തി എഴുതി. അന്നത്തെ വിശ്വാസപ്രകാരം സൂക്ഷ്മജീവികള്‍ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) അന്തരീക്ഷത്തില്‍ തനിയെ ഉണ്ടാവുമെന്നും മാംസത്തിലും ശവങ്ങളിലും പുഷ്പങ്ങള്‍ തന്നെ വളര്‍ന്നുവരുമെന്നുമായിരുന്നു. എന്നാല്‍ തന്റെ സ്വന്‍നെക്ക് ഫഌസ്‌ക് പരീക്ഷണത്തിലൂടെ ഈ മൂഢവിശ്വാസം പാസ്റ്റര്‍ തിരുത്തി. ഡാര്‍വിന്‍ തന്റെ വിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ധാരണ ജീവന്‍ എന്നത് വളരെ ലളിതമാണെന്നായിരുന്നു. ആ ഒരു ധാരണയില്‍ പടുത്തുയര്‍ത്തിയ പരിണാമ സിദ്ധാന്തം ഓരോ ശാസ്ത്രീയ വളര്‍ച്ചകളിലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെ, ഡാര്‍വിനേറ്റ ആദ്യപ്രഹരം ലൂയി പാസ്റ്ററില്‍ നിന്നായിരുന്നു.(316)" അലി ചെമ്മാട്.

ഇദ്ദേഹം വിചാരിക്കുന്നത് ഇന്നത്തെ പരിണാമ വാദക്കാർ ലൂയീ പാസ്റ്ററില്‍ മുൻപുള്ള  ആളുകൾ  വിശ്വസിച്ചപോലെ പഴകിയ ജൈവാവശിഷ്ടങ്ങളിൽ നിന്നാണു പുതിയ ജീവികൾ ഉണ്ടാകുന്നതെന്ന വിശ്വാസക്കാരാണെന്നാണു. അതാണു പാസ്റ്ററുടെ കാര്യത്തിൽ ഇത്രയ്ക്ക് ഊന്നൽ. കാരണം പരിണാമക്കാരുടെ 'ജീവോത്പത്തി സിദ്ധാന്തത്തെ പൊളിച്ചടുക്കിയ' ആളാണല്ലോ പാസ്ചർ.  ജീവന്റെ സങ്കീർണതകളെ കുറിച്ച് അന്നത്രയേ ധാരണയുണ്ടായിരുന്നുള്ളൂ. പഴകിയ ജൈവാവശിഷ്ടങ്ങളിൽ നിന്ന് പുതിയ ജീവികൾ ഉണ്ടായി വരും എന്ന വിശ്വാസമാണ് പാസ്ച്ചർ തിരുത്തിയത്.  അതാകട്ടെ ആധുനിക ശാസ്ത്രത്തിനു ഒരു മുതൽ കൂട്ടാണ്. ഇനി ജീവൻ എന്നത് ദൈവസൃഷ്ടമാണെന്നു ആരെങ്കിലും തെളിയിച്ചാലും പരിണാമ സിദ്ധാന്തത്തിനു  പോറലും എല്പിക്കില്ല എന്ന  സത്യമെങ്കിലും പ്ലീസ് ഇത്തരക്കാർ അറിയണം.  പരിണാമം തന്നെ  ദൈവം ഇടപെട്ടു നടത്തുന്ന ഒരു പ്രക്രിയയാണെന്നു ശാസ്ത്രം തെളിയിച്ചാലും അത് പരിണാമത്തെ നിഷേധിക്കില്ല,  മറിച്ച്, അങ്ങനെ ഒരു പ്രക്രിയയുടെ ചാലക ശക്തിയായി ദൈവത്തെ പ്രതിഷ്ഠിക്കും എന്ന് മാത്രമേയുള്ളൂ. ഇതും പരിണാമത്തെഅരക്കിട്ട് ഉറപ്പിക്കുകയേയുള്ളൂ. കാരണം, തർക്കം പരിണാമം തന്നെ നടന്നിട്ടുണ്ടോ ഇല്ലേ എന്നതിലാണ്, അല്ലാതെ അതിന്റെ ഡ്രൈവിങ്ങ് ഫോഴ്സ് എന്താണു എന്നതിലല്ല. ചുരുക്കത്തിൽ അലി ചെമ്മാടുമാർ പരിണാമത്തെയോ പരിണാമത്തിന്റെ യഥാർഥ പ്രശ്നത്തെയോ തരിമ്പും മനസ്സിലാക്കിയവരല്ല.

ഡാർവിനെ സ്വാധീനിക്കുന്നത് പാസ്ച്ചറല്ല, മറിച്ച് ചാൾസ് ലെയൽ എന്ന ജിയോളജിസ്റ്റാണു. എന്തിനു, മെൻഡലിനെ പോലും ഡാർവിൻ കാര്യമായി പരിഗണിച്ചില്ല 
അബയോജനിസ് എന്ന ശാസ്ത്ര ശാഖ തന്മാത്രാ തലത്തിലുള്ള രാസമാറ്റങ്ങളെ കുറിച്ചാണു പഠിക്കുന്നത്. അത് വളരെ സങ്കീർണമായ ഒരു പ്രക്രിയയാണെന്നും  ഈ വിഷയത്തിൽ ശാസ്ത്രം ഒരു പാടു പുരോഗമിച്ചിട്ടുണ്ടെന്നും ദയവായി ഇമ്മാതിരി  വിമർശനങ്ങൾ അടിച്ചു വിടുന്നതിനു മുൻപ് പാസ്ചർ എന്താണു ചെയ്തതെന്നും ആധുനിക ജൈവോത്പത്തി സിദ്ധാന്തങ്ങൾ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഒന്ന് പഠിക്കുന്നത് നന്ന്. എന്നിട്ട് പോരെ ടോക്കിന്സ് വധം ആട്ടക്കഥയ്ക്ക് തിരി കൊളുത്തുന്നത്. ഈ ജീനുകൾ എന്നത് രാസസംയുക്തങ്ങളാണെന്നും അതിനാൽ തന്നെ അവ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും അവ രസതന്ത്രം കൊണ്ട് വിശദീകരിക്കാനാവുന്നതാണെന്നുമെങ്കിലും വിമർശകൻ സമ്മതിക്കും എന്നുകരുതാം.

രണ്ടാമത്തെ അദ്ദേഹത്തിന്റെ അന്ധ വിശ്വാസം ജീവൻ  നിലനിൽക്കാനാവശ്യമായ മുഴുവൻ ഭൌതിക സാഹചര്യങ്ങളും ജീവനിലേക്ക് വളരാൻ ശേഷിയുള്ള രാസ സംയുക്തങ്ങൾക്കും  ആവശ്യമാണെന്നതാണു. അതായത് വെള്ളം നിലനിൽക്കാനാവശ്യമായ സാഹചര്യം തന്നെ വേണം ഹൈഡ്രജനും  ഓക്സിജനും നിലനില്ക്കാനെന്ന്.