Friday, February 4, 2011

കഷ്ടകാലത്ത് ചില അവയവങ്ങൾ പാമ്പാകും

എന്താണ്‌ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയത്? അദ്ദേഹത്തെപോലൊരു നേതാവ്, തന്ത്രശാലി ചുമ്മാതൊരു ദിവസം തനിക്കു തന്നെ വിനയകാവുന്ന ഒരു ഭൂതത്തെ കുടം തുറന്നു വിടുമോ? എത്രക്കങ്ങട് അലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്ല. അല്ലെങ്കിൽ ഇങ്ങനെ ഒരു സമയത്ത്.

ഇടതുപക്ഷത്തിനു തന്നെ ഈ പാനപാത്രം തിരിച്ചെടുക്കേണമേ എന്നു തോന്നുക്, എന്തു വിലകൊടുത്തും ഈ ഭരണം എത്രയും പെട്ടെന്ന് യു. ഡി. എഫിന്‌ കൈ മാറി തങ്ങളുടെ കുട്ടി സഖാക്കൾക്ക് കല്ലെറിയാനും തല്ലുകൊള്ളാനും ഉള്ള അവസരമൊരുക്കിക്കൊടുക്കുക, മോന്റെ വെണ്ണീറു കണ്ടിട്ടായാലും വേണ്ടീല മരുമകളുടെ കണ്ണീരു കാണമല്ലൊ എന്ന ചേല്ക്ക്, ജനങ്ങളും തയ്യാറായി നില്ക്കുക. ഉമ്മൻ തെക്കുവടക്ക് യാഗശ്വം നയിച്ച് വിശ്വവിജയിയായി കിരീടധാരണത്തിനടുത്തെത്തുക. ഇങ്ങനെ ഒരു രാഷ്ട്രീയ അനുകൂല സാഹചര്യത്തിൽ നമ്മുടെ ‘കുഞ്ഞാപ്പാ’ക്കെന്തു പറ്റി? പുറത്താവാത്ത എന്തോ ഒരു കാര്യമുണ്ട് പെട്ടെന്ന് സംഭവിക്കുമെന്ന് ഭയപ്പെടാവുന്ന, പെണ്ൺ കേസ്സിനേക്കാൾ ഭീകരമായ എന്തോ ഒന്ന്.

ഒരു പെണ്ണും ആണും തമ്മിൽ ലൈംഗികമായി ബന്ധപ്പെട്ടു എന്നു പറയുന്ന അഥവാ പോലീസ് കേസ്സായാൽ തന്നെ 3 മാസം പരമാവധി ശിക്ഷകിട്ടാവുന്ന ഒരു ചെറിയ കേസ്സ് എന്ന നിലയിൽ ഇത് ചർച്ച അർഹിക്കുന്നേയില്ല. മറിച്ച്, ഉന്നതനായ ഒരാൾ പ്രതിയാവുന്ന, ആയേക്കാവുന്ന കേസ്സുകളിൽ ജുഡീഷ്യറി അടക്ക സ്വാധീനിക്കപ്പെടുന്ന ഏറ്റവും ഭീതിപ്പെടുത്തുന്ന ഒരു ജനാധിപത്യ ജീർണതയുടെ വശമുണ്ടിതിൽ. കുഞ്ഞാലിക്കുട്ടി എന്നത് ജനാധിപത്യ രാഷ്ട്രീയ ജീർണ്ണതയുടെ പേരാണ്‌. ഇതാവണം ചർച്ചയുടെ കാതലായി വരേണ്ടത്. എനിക്ക് ഇപ്പോൾ ഈ അടുത്ത കാലത്തുണ്ടായ ജുഡീഷ്യറിയുടെ പല ഇടപെടലുകളേയും സംശയമാണ്‌. ചേകന്നൂർ മൗലവിക്കേസിൽ കന്തപുരം ഉസ്താദ് പ്രതിയാവാതെ പോയത്, അഭയക്കേസ്സിനെ അട്ടിമറിക്കും വിധത്തിൽ നാർകോ അനാലിസിസിനെതിരെ സുപ്രീം കോടതി ഇടപെട്ടത് തുടങ്ങി പലതും.

ഏതാനും ചില ഉദ്ദ്യോഗസ്ഥരുടെ (ജഡ്ജിമാരടക്കം) സത്യസന്ധതയുടെ പരിമിതിയിലേക്ക് നമ്മുടെ നീതിയും ന്യായവും പരിമിതപ്പെടുത്തപ്പെടുകയാണ്‌. മാത്രമല്ല ഇത്തരം കാര്യങ്ങളിൽ എല്ലാപാർട്ടിക്കാരും ഒന്നിക്കുകയും ചെയ്യും. ഇക്കാണുന്ന തർക്കങ്ങൾ വീതം വെക്കുന്നതിലുള്ള പരാതി മാത്രമാണ്‌. ഈ കേസ്സിൽ ദാസൻ സഖാവ് പ്രതിയായിരുന്നു. ശശി സഖാവും നായനാരും ഒക്കെയാണ്‌ അന്ന് കേസ്സ് മുക്കിയത്. അതൊക്കെ എവിടെപ്പോയി.
കുഞ്ഞാലിക്കുട്ടിക്ക് വളരെ നല്ലൊരു മാർഗമുണ്ടായിരുന്നു രക്ഷപ്പെടാൻ. വളരെ ചെലവു കുറഞ്ഞ, വലിയ നാണക്കേടില്ലാത്ത മാർഗം. അദ്ദേഹം മുസ്ലിമാണ്‌. മുസ്ലിമിന്‌ എത്ര പെണ്ൺ വേണമെങ്കിലും കെട്ടാം. ഒരേസമയം നാലുവരെയാകാം. ഒഴിവാക്കാം. റജീനയുടെ ജനനസർട്ടിഫിക്കറ്റ്, ബ്രാന്താണെന്ന സർട്ടിഫിക്കറ്റ്, രണ്ട് അഫ്ഫിഡവിറ്റ്, മറ്റെന്തൊക്കെയോ സർട്ടിഫിക്കറ്റുകൾ ഇവക്കൊക്കെ പകരം റജീനയെ നിക്കാഹു ചെയ്തതായി ഒരു രേഖയും, 10 ദിവസം അല്ലെങ്കിൽ വേണ്ടത്ര ദിവസം കഴിഞ്ഞ് ഒഴിവാക്കിയതായി ഒരു രേഖയും ഉണ്ടാക്കിയാൽ ഖുൽസുത്താത്തയുടെ പരാതി മാത്രം കേട്ടാൽ മതിയായിരുന്നു. അവർക്കിപ്പോഴും എന്തു പരാതിയാണുള്ളതെന്ന് നമുക്കറിയില്ലല്ലോ

അങ്ങനെയെങ്കിൽ അദ്ദേഹത്തിനു നടത്താവുന്ന പത്രസമ്മേളനം.
“തങ്കളെ കുറിച്ച് റജീന എന്നൊരു പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ? സത്യമാണൊ?
”സത്യമാണ്‌.“
ആരോപണം താങ്കൾ നിഷേധിക്കുന്നില്ല.
”ഇല്ല. മാത്രമല്ല അതിനു രേഖയുമുണ്ട്.“
പീഡിപ്പിച്ചത് നിഷേധിക്കുന്നതിനു പകരം പ്രതി തന്നെ തെളിവ് ഹാജരാക്കുന്നത് ആദ്യ സംഭവമാണ്‌.
”ഒരു ഭാര്യ, ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞാൽ കോടതിയിൽ കേസ്സുണ്ടാകുമെന്നല്ലാതെ പൊതുജനങ്ങൾ അതിനെ കാര്യമാക്കുകയില്ല. ഇതാ വിവാഹ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ. ഇത് ഞാൻ അവരെ ഒഴിവാക്കിയതിനുള്ള രേഖ.“
ഈ പത്ര സമ്മേളനത്തിന്‌ ശേഷം വെള്ളത്തൊപ്പിക്കാരെ പേടിച്ച് ഇന്ന് പത്തി വിടർത്തുന്ന ഒരു രാഷ്റ്റ്രീയ ഞാഞ്ഞൂലുകളും പിന്നെ മൂക്കിലെ ശ്വാസം വിടില്ല.

”ശരീഅത്തിനെ തൊട്ടു കളിച്ചാൽ
ശരിപ്പെടുത്തും സൂക്ഷിച്ചൊ“