Thursday, December 30, 2010

ഉദ്ധരണികളെ തെറ്റായി പ്രചരിപ്പിക്കൽ

സ്റ്റീഫൻ ജെ ഗൗൽഡിനേയും കാൾ പോപ്പറേയും പോലുള്ള ശാസ്ത്രജ്ഞന്മാരെ തെറ്റായി ഉദ്ധരിക്കുക എന്നതാണ്‌ വേറൊരു പരിപാടി. ‘ഫോസിൽ ശാസ്ത്രം ഡാർവിന്റെ ക്രമാനുഗതമായ പരിണാമത്തെ പിന്തുണക്കുന്നില്ല’ എന്ന് സ്റ്റീഫൻ ഗൗൾഡും ‘ഡാർവിനിസം ഒരു ശാസ്ത്രീയ സിദ്ധാന്തമല്ലെന്ന്’ കാൾ പോപ്പറും പറഞ്ഞിട്ടുണ്ട്. (എൻ. എച്. ഹിബ, കവർസ്റ്റോറി പ്രബോധനം 2009) ഗൗൾഡിങ്ങ് ഇങ്ങനെ പറഞ്ഞ കാലത്ത് അത് ശരിയായിരിക്കണം, ഇന്നത് തെറ്റാണ്‌ നാളെ അതിലും വലിയ തെറ്റാവും. 1981-ൽ ഗൗൾഡ് ‘പരിണാമ സിദ്ധാന്തവും വസ്തുതയും’ പ്രസിദ്ധീകരിച്ചു (ഡിസ്കവർ. മേയ്) “സൃഷ്ടിവാദികൾ ഫോസിൽ ശാസ്ത്രത്തെ പറ്റിയുള്ള നിരീക്ഷണങ്ങൾ തെറ്റായി ഉദ്ധരിക്കുന്ന്അത് മടുപ്പുളവാക്കുന്നതാണ്‌. പരിണാമം പലഘട്ടങ്ങളിലും തെളിയിക്കാനാവശ്യമായ ഫോസിലുകൾ, ഉദാഹരണത്തിന്‌ ഇഴജന്തുക്കളിൽ നിന്ന് സസ്തനികളിലേക്കുള്ള, നമ്മുടെ ശേഖരത്തിലുണ്ട്“. (സ്റ്റീഫൻ ജ ഗൗൾഡ്. ക്രിയേഷൻ/എവലൂഷൻ. വോ.6)

കാൾ പോപ്പറിന്റെ ചില ഉദ്ധരണികൾ നോക്കുക. 1976-ൽ അദ്ദേഹം പറഞ്ഞു ”പരിണാമം പരീക്ഷണ വിധേയമാക്കാവുന്ന ശാസ്ത്രീയ സിദ്ധാന്തമല്ല.“ 1978-ൽ അദ്ദേഹം എഴുതി (ഡയലെക്റ്റിക ജേർണൽ. വോ. 32, പേ-339)”പരിണാമ സിദ്ധാന്തം പരീക്ഷണ വിധേയമായ ശാസ്ത്രമല്ല എന്ന എന്റെ അഭിപ്രായം ഞാൻ തിരുത്തുന്നു. ഇങ്ങനെ തിരുത്താൻ എനിക്കൊരു അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.“ (എല്ലാം സ്വന്തം തർജ്ജമ)

next
ചില തമാശകൾ

Friday, December 17, 2010

സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ

പിൽറ്റ്ഡൗൺ മനുഷ്യൻ (ഇയാൻത്രോപസ് ഡാവാസോണി)

പിൽറ്റ്ഡൗൺ, നെബ്രാസ്ക തുടങ്ങിയ പദങ്ങളുപയോഗിക്കാതെ ഒരു സൃഷ്ടിവാദിയും പരിണാമത്തെ പരിഗണിക്കാറില്ല. 1912 കണ്ടെടുക്കപ്പെട്ട കുരങ്ങിന്റേയും മനുഷ്യന്റെയും സങ്കര സ്വഭാവം കാണിക്കുന്ന ഒരു ഫോസിലാണ്‌ പിൽറ്റ്ഡൗൺ മനുഷ്യൻ. മനുഷ്യനും കുരങ്ങിനും ഇടയിലുള്ള ജീവിയായി ഇത് പരിഗണിക്കപ്പെട്ടു. കാരണം ഇത് രണ്ടിന്റേയും കൃത്യമായ സ്വഭാവങ്ങൾ കാണിച്ചിരുന്നു. 1950-ൽ ഇതൊരു തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞു. ഇത് ചൂണ്ടിക്കാട്ടി പരിണാമം തെറ്റാണെന്നും തട്ടിപ്പാണെന്നും പ്രചരിപ്പിക്കുന്നു സൃഷ്ടിവാദികൾ.

ധാരാളം ആളുകൾ, പലതരത്തിലുള്ള താല്പര്യങ്ങൾ എല്ലാം മേളിക്കുന്ന ഒരു വേദിയാണ്‌ പരിണാമം. അങ്ങനെയാവുമ്പോൾ ഇത്തരം സംഭവങ്ങൾ സ്വാഭാവികം. ഇമ്മാതിരി ഒരു ഫോസിലിനെ അന്നേ ആളുകൾ സംശയിച്ചിരുന്നു എങ്കിലും അതൊരു തട്ടിപ്പാവുമെന്ന് ആരും കരുതിയില്ല. എന്നാൽ ചില വസ്തുതകൾ കാണാതെ പോവരുത്. ഒന്ന്, ഇത് തട്ടിപ്പാണെന്ന് കണ്ടുപിടിച്ചത് ശാസ്ത്രമാണ്‌. രണ്ട്, ഒന്നോ രണ്ടോ ഇമ്മാതിരി സംഭവങ്ങൾക്കുമപ്പുറം നൂറു കണക്കിന്‌ യതാർഥ ഫോസിലുകൾ നമ്മുടെ മ്യൂസിയങ്ങളിലുണ്ട്, പരിണാമത്തിന്‌ തെളിവു നല്കാനായിട്ട്.

നെബ്രാസ്ക മനുഷ്യൻ

1917-ൽ നെബ്രാസ്കയിൽ നിന്ന് മനുഷ്യന്റെ പൂർവികന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഫോസിൽ കണ്ടെടുക്കപ്പെട്ടു. ഇതൊരു പല്ലായിരുന്നു. ഇല്ലസ്ട്രേറ്റെഡ് പത്രം ഇത് ആസ്പദമാകി ‘നെബ്രാസ്ക മേൻ’ എന്ന പേരിൽ ഒരു ചിത്രവും പ്രസിദ്ധീകരിച്ചു. വൈകാതെ മനസ്സിലായി ഇതൊരു പന്നിയുടെ (Piccary- Tayassuidae  Suina)   പല്ലായിരുന്നു എന്ന്. ഇതും പരിണാമവാദികളെ അടിക്കാൻ സൃഷ്ടിവാദികളുടേ കയ്യിലെ വടിയാണ്‌.

1917-ൽ കണ്ടെടുക്കപ്പെടുകയും 1922-ൽ അമേരിക്കൻ മ്യൂസിയത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്ത ഫോസിലാണിത്. ഇതിനെ ഒരു മനുഷ്യന്റെ ഫോസിലായിസങ്കൽപ്പിച്ച് ചിത്രം വരച്ചത് ആമെഡീ ഫോറെസ്റ്റീറണ്‌. ഈ ചിത്രം ഇല്ലസ്ട്രേറ്റെഡ് ലണ്ടൻ പ്രസിദ്ധീകരിച്ചു. എന്നാൽ, ഫ്രോസ്റ്റ്രിയർ ഒരു ശാസ്ത്രജ്ഞനോ ഇല്ലസ്ട്രേറ്റഡ് ഒരു ശാസ്ത്രമാസികയോ അല്ല. അതായത് ഈ ചിത്രത്തിനോ മനുഷ്യന്റെ പൂർവികനായി ഇതിനെ സങ്കല്പ്പിക്കുന്നതിനോ ശാസ്ത്രത്തിന്റെ പിൻബലമില്ല. എന്നാലും പരിണാമസിദ്ധാന്തത്തിന്റെ പിടലിക്ക് ഇതിന്റെ ഉത്തരവാദിത്ത്വവും കരുതിക്കൂട്ടി കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നു. (പരിണാമ/ സൃഷ്ടിവാദ സംവാദത്തിൽ നെബ്രാസ്ക മനുഷ്യനുള്ളപങ്ക്. 1985. ജോൺ വൂൾഫ്, ജെയിംസ് മില്ലെറ്റ്, കാണുക)

ഇമ്മാതിരി ധാരാളം കെട്ടുകഥകൾ സൃഷ്ടിവാദത്തിന്‌ തെളിവായും പറഞ്ഞു പരത്താറുണ്ട്. പോളിസ്റ്ററേറ്റ് ഫോസിൽ, തിമിംഗല ഫോസിൽ (കാലിഫോർണിയ)ഡിനോസറുകളുടെയും മനുഷ്യന്റേയും കാല്പാടുകൾ ഒരുമിച്ചു കണ്ടതായുള്ള കഥ തുടങ്ങിയവ അവയിൽ ചിലതുമാത്രം


അടുത്തത്
ഉദ്ധരണികളെ തെറ്റായി പ്രചരിപ്പിക്കൽ

Tuesday, December 7, 2010

അച്ഛനേക്കാൾ പ്രായം കൂടിയ മക്കൾ

ആർകിയോപ്റ്റിരിക്സ് ഉരഗ-പക്ഷി ഇടജീവിയാണെങ്കിൽ അതിനേക്കാൾ 75 മില്ല്യൺ വർഷം പഴക്കമുള്ള, ആധുനിക പക്ഷി രൂപത്തോട് ഏറെ സാദൃശ്യമുള്ള ഫോസിൽ കാനഡയിൽ നിന്ന് അടുത്ത കാലത്ത് കണ്ടെടുക്കുകയുണ്ടായി. ഇത് പരിണാമത്തിന്‌ എതിരാണെന്ന് ഗിഷ് (ഗിഷ്-സലാഅദ്ദീൻ സംവാദം, 1988)

ഇമ്മാതിരിയുള്ള വേറെ ചില വാദങ്ങളുണ്ട്. യോജ്യമായതിന്റെ അതിജീവനം (survival of the fittest) എന്ന സങ്കല്പം ശരിയാണെങ്കിൽ യോജ്യമല്ലാത്ത അതിന്റെ മുൻഗാമികൾ എങ്ങനെ പിന്നെയും കാണപ്പെടുന്നു. എൻ.എം ഹുസ്സൈൻ പ്രബോധനത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഈ സംശയം ഉന്നയിക്കുന്നുണ്ട്.


സൃഷ്ടിവാദികൾ അധികവും ‘രേഖീയ പരിണാമത്തിലും’ മുൻകൂട്ടി പ്ളാൻ ചെയ്യപ്പെട്ട പരിണാമത്തിലും ഒക്കെ വിശ്വസിക്കുന്നവരാണ്‌. പരിണാമത്തിനപ്പുറത്ത് അദൃശ്യനായ ഒരു ദൈവസാനിധ്യത്തെ സന്നിവേശിപ്പിക്കാനുള്ള ശ്രമമാവാം. എന്തായാലും ഇത് രണ്ടും അശാസ്ത്രീയമാണ്‌.

ജീവികളിൽ ഉണ്ടാകുന്ന നിസ്സാരമായമാറ്റങ്ങൾ സ്വരൂപിക്കപ്പെട്ട് തലമുറകളിലൂടെ കൈമാറ്റപ്പെട്ട് അവയ്ക്കിടയിലുണ്ടാകുന്ന മാറ്റമാണ്‌ പരിണാമം. ഈ മാറ്റങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിലനില്ക്കാൻ കഴിയുന്നവ നിലനില്ക്കുന്നു. അല്ലാത്തവ നശിക്കുന്നു. (ഇത് ഒരു ജീവിയുടെ ഉള്ളിൽ തന്നെ നടക്കുന്നുണ്ട്. ആയതിനാൽ ജീനുകളിൽ നമ്മുടെ പരിണാമത്തിന്റെ അനിഷേധ്യമായ തെളിവുകൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യന്റെ ജീനുകളിൽ 0.03%മാത്രമേ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള ജീനുകളിൽ നമ്മുടെ പരിണാമ ചരിത്രം മൂടപ്പെട്ടു കിടക്കുന്നുണ്ടാവണം.) ഒരു ജീവി വേറൊന്നായി മാറിയ ശേഷവും അവയുടെ പൂർവിക വർഗ്ഗം നിലനിന്നുകൂട എന്നില്ല. ഉദാഹരണത്തിന്‌ ഒരുജീവി 10 ലക്ഷം വർഷങ്ങൾക്ക് ശേഷം വംശനാശം സംഭവിക്കുന്നു എന്നു സങ്കല്പ്പിക്കുക. അവ രണ്ട് ലക്ഷം വർഷങ്ങൾക്കുള്ളിൽ മറ്റൊരു ജീവിയിലേക്കുള്ള മാറ്റം ആരംഭിച്ചു. ആദ്യത്തെ ജീവിയുടെ അവസാനത്തെ ഫോസിലും മാറിയ തലമുറയുടെ ആദ്യത്തെ ഫോസിലും കണ്ടുകിട്ടിയാൽ ഇവതമ്മിൽ 7 ലക്ഷത്തിലധികം വർഷങ്ങളുടെ വ്യതിയാനമുണ്ടാകും. അതായത് മകന്‌ അച്ഛനേക്കൾ 7 ലക്ഷം വയസ്സ് കൂടുതൽ. ഇതിൽ ഒരു അസ്വാഭാവികതയും ഇല്ല. പല ജനുസ്സുകൾ ഒന്നിച്ച് നിലനിന്നിരുന്നതായി കുതിരകളുടെ ഫോസിലുകൾ തെളിയിക്കുന്നു. കോലിയകാന്ത് ജീവിച്ചിരിക്കുന്ന ഫോസിലായി (Darwin)പരിഗണിക്കുന്നു. അതിനാൽ തന്നെ പരിണാമത്തിനെതിരായി ഈ വാദം നിലനില്ക്കുകയില്ല.

ഒരു പൂർവിക ജീവിയിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലൂടെ കൈമാറ്റപ്പെട്ഉമ്പോൾ തലമുറകൾ തമ്മിലുണ്ടാകുന്ന വ്യതിയാനം പല ജീവികളായി പരിണമിക്കാം. എല്ലാ ജീവികളും അതിനനുസരിച്ച ഒരു ശരീരപ്രകൃതിയിലേക്ക് രൂപമാറ്റം സംഭവിച്ചു തന്നെയാണ്‌ നിലനില്ക്കുന്നത്. ഒരേപോലുള്ള ജീവികൾ ഇല്ലാത്ത, ഡ്യൂപ്ളിക്കേറ്റ് ഇല്ലാത്ത, ഒരൊറ്റ ജീവിയെ കണ്ടെത്താനായാൽ നമുക്ക് പരിണാമം പുനപരിശോധിക്കാം. ഉദാഹരണത്തിന്‌ മനുഷ്യനെ എടുത്തുനോക്കാം ഇന്ത്യയുടെ വടക്കുഭാഗത്തുള്ള മംഗോളിയരെ പോലെയല്ല ആഫ്രിക്കയിലെ കറുത്ത വർഗക്കാർ. യൂറോപ്പിലെ വെളുത്തവരെപോലെയല്ല പിഗ്മികൾ. മംഗോളിയൻ ദമ്പതികളുടെ കുട്ടികൾ ആഫ്രിക്കനെ പോലെയാവില്ല. കർത്താവ് ആദം എന്ന ഒരു മൻഷ്യനെ കറുത്ത മണ്ണു കുഴച്ച് (ക്ളേ മോഡൽ) നിർമ്മിച്ചു. അവന്റെ വാരിയെല്ലൂരി അവന്റെ ഇണയേയും (ക്ളോണിങ്ങ്). എന്നു പറഞ്ഞാൽ ആദത്തിന്റെ പെൺരൂപം. ഇന്ന് മനുഷ്യരിൽ കാണുന്ന ഏതുവിഭാഗം പോലെയായിരുന്നു ആദം ദമ്പതികൾ? അങ്ങനെയെങ്കിൽ ഇക്കാണുന്ന ബാക്കി വിഭാഗങ്ങൾ പരിണാമം സംഭവിക്കാതെയാണോ ഇങ്ങനെയായത്?. ഇന്ന് മനുഷ്യർക്കിടയിൽ കാണുന്ന ഈ വൈജാത്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് സൃഷ്ടിവാദികളും സമ്മതിക്കും. അതായത് മനുഷ്യരെല്ലാം ഒരു പൊതുപൂർവികനിൽ നിന്ന് വന്നതാണെന്ന്. അന്ന് ഇതേ പോലെ പ്രകടമായ വൈജാത്യമില്ലാതിരുന്ന ഒരു ജീവി മനുഷ്യന്റെ സഹോദരനായി നിലനിന്നിരിക്കണം. ഇതേപോലെ എല്ലാജീവികൾക്കും ഒരു പൊതു പൂർവീകനുണ്ടായിരുന്നു. ഇതംഗീകരിക്കനായാൽ പിന്നീടുള്ള സംശയങ്ങൾ പരിണാമത്തിന്റെ ഉള്ളിൽ നിന്നുള്ളവയായിത്തീരും.

ഇനി മുഴുവൻ മനുഷ്യവിഭാഗങ്ങളേയും നിരത്തിനിർത്തി പരിശോധിച്ചാൽ പല വിഭാഗങ്ങളും കുരങ്ങുവർഗങ്ങളിലെ പല വിഭാഗങ്ങളിൽ നിന്നും ധാരാളം സവിശേഷതകൾ ഇന്നും പങ്കുവെയ്ക്കുന്നുണ്ടെന്നു കാണാം. ഇവ ഒരു പൊതു പൂർവികനിൽ നിന്ന് ലഭിച്ചതാവണം. നാലരയടി പൊക്കമുള്ള പിഗ്മികൾക്കും ആറരയടി പൊക്കമുള്ള ആഫ്രിക്കനും ഇടയിലുള്ള മനുഷ്യ വിഭാഗാങ്ങൾ മുഴുവനും വംശനാശം വരികയും പിഗ്മികളും ആഫ്രിക്കൻസും സ്വതന്ത്രമായി വളരാൻ ഇടവരികയും ചെയ്താൽ ഒരു പതിനായിരം തലമുറകൾക്ക് ശേഷം ഇന്നത്തേതിലും പ്രകടമായ വ്യതിയാനം ഇവതമ്മിലുണ്ടാകില്ലേ? (ആസ്ട്രേലിയൻ വല്ലബീസ്. കെന്നത് സലാ​‍ൂദ്ദീൻ. അന്റിലോപ്സ്. ഗ്രൻഡ് കന്ന്യൺ, നിവേദിതാ സാല്മൺ- ആമസോൺ: എൻകാർട്ടാ ലൈബ്രറി-2005) ഉദാഹരണം ഇനിയും. വവ്വാൽ. 18 ഫാമിലികളിൽ 180 ജെനറകളിൽ 850 സ്പീഷീസുകൾ, അന്യം നിന്നുപോയവ വേറെയും. ഇവയെല്ലാം വ്യത്യസ്തജീവികളായിരിക്കുമ്പോൾ തന്നെ ചില പൊതുസ്വഭാവവും കാണിക്കുന്നുണ്ട്. ഇത് പൊതുപൂർവികനിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

മുസ്ലിം ‘സൃഷ്ടിവാദികൾ’ പരിണാമത്തെ അതിശക്തമായി എതിർക്കുമ്പോഴും പരിണാമവുമായി പലപ്പോഴും സന്ധി ചെയ്യുന്നത് കാണാം. കൃസ്ത്യാനികൾ നേരത്തെ തന്നെ അത് ചെയ്തിട്ടുണ്ട്. ഡാർവിന്റെ പ്രധാന നിരീക്ഷണങ്ങളായ, “തലമുറകളിലുള്ള ഭിന്നത, അനുകൂലമായവയുടെ അതിജീവനം” തുടങ്ങിയവ എതിർക്കപ്പെടേണ്ടതല്ലെന്ന് എൻ. എം ഹുസ്സൈൻ പറയുന്നു. ‘മൈക്രൊ എവലൂഷൻ’ അധിക ആളുകളും ഇന്ന് അങ്ങീകരിക്കുന്നുണ്ട്. മാക്രൊ എവലൂഷനാണ്‌ അംഗീകരിക്കാതിരിക്കുന്നത്. ആയിരം മൈക്രോ എവലൂഷനുകളാണ്‌ ഒരു മാക്രോ എവലൂഷനാകുന്നത്. താഴേക്കിടയിലുള്ള ചില ജീവികളിൽ പരിണാമം നടക്കുന്നതിന്‌ തെളിവുകളുണ്ട് എന്ന് ഡോ. സക്കീർ നായിക്കും പറയുന്നു. (ബോംബെയിലെ പ്രസംഗം) “ഉദാഹരണത്തിന്‌ അമീബ പാരമീഷ്യയായി മാറുന്നു. എന്നാൽ അതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്തുകൊണ്ടെന്നാൽ അമീബ പാരമീഷ്യയായി മാറണ്ടെന്ന് കുര്ർആനിൽ ഒരിടത്തും പറയുന്നില്ല.” അതായത് കുര്ർആൻ മാറ്റത്തിനു വിധേയമല്ല എന്നു പറഞ്ഞിട്ടുള്ള ജീവികൾ മാറി എന്നു പറയുന്നതിലേ അവർക്ക് എതിർപ്പുള്ളൂ എന്നർഥം. ചുരുക്കത്തിൽ മനുഷ്യ പരിണാമത്തിലേ മുസ്ലിംഗൾക്ക് എതിർപ്പുള്ളൂ. കാരണം വേറെ ഏതെങ്കിലും ജീവിയുടെ കാര്യത്തിൽ മാറരുതെന്ന് കുര്ർആൻ പറയുന്നില്ല. എന്നാൽ ഓരോ ജീവിയേയും അതാതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നവിശ്വാസം പാരമീഷ്യക്ക് എന്ത്കൊണ്ട് ബാധകമാവുന്നില്ല എന്ന് നായിക്ക് വിശദീകരിക്കുന്നില്ല.
‘ഞാൻ നിങ്ങളെ ഘട്ടം ഘട്ടമായി പുരോഗമിപ്പിക്കും’ എന്ന വചനം പരിണാമത്തെയാണ്‌ സൂചിപ്പിക്കുന്നത് എന്നു കരുതുന്ന ഇസ്ലാമിക വിഭാഗങ്ങളുണ്ട്. അവർ അതേപറ്റി പുസ്ഥകങ്ങളും ഇറക്കിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

എങ്ങനേയാണ്‌ ഒരു ജീവി ഏറ്റവും അനുകൂലമായ ഒരുസ്വഭാവത്തെ വളർത്തിയെടുക്കുന്നത്? ഉദാഹരണത്തിന്‌ ഒരു ചെടി എങ്ങനെയാണ്‌ തന്റെ പരാഗണത്തിന്‌ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇന്ന നിറമാണ്‌ ഏറെ അനുയോജ്ജ്യമെന്ന്‌ മനസ്സിലാക്കുന്നത്?. കരയിൽ നിന്ന് വെള്ളത്തിലേക്ക് മാറുന്ന ഒരു ജീവി അതിന്‌ അനുയോജ്ജ്യമായ ഒരു ശരീരഘടണ ആർജ്ജിക്കുന്നത് എങ്ങനെയാണ്‌? ഇത് തീരുമാനിക്കുന്നത് ജീവിയണോ പ്രകൃതിയാണോ? പ്രകൃതിയാണെങ്കിലും ജീവിയാണെങ്കിലും ഈ എഞ്ചിനീയറിങ്ങ് ബുദ്ധി അതിനെങ്ങനെ ലഭിച്ചു?
പരിണാമത്തെ മനസിലാക്കാൻ ശ്രമിച്ചപ്പോൾ എന്നെ ഏറെ കുഴക്കിക്കളഞ്ഞ ചോദ്യമാണിത്. അതിനാൽ തന്നെ ഏറെ പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നചോദ്യം.
ഈ ചോദ്യത്തിന്‌ റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞ ഉത്തരം നോക്കാം.
ഒരു ജീവിയും അതിനാവശ്യമായ അനുകൂലനങ്ങൾ ഡിസൈൻ ചെയ്യുന്നില്ല. അത് തികച്ചും ഒരു “അന്ധഘടികാര നിർമാതാവിന്റെ” പണിയാണ്‌. പരിസ്തിതികൾ നിരന്തരമാറ്റത്തിന്‌ വിധേയമാണ്‌. ഇതിനനുസരിച്ച് ചെറുതും വലുതുമായ നിരവധി മാറ്റങ്ങൾ ജീവികളിലുണ്ടാകുന്നു. ഒരുതരം റിയാക്ഷൻ. ഇവയിൽ പലതും “മ്യൂട്ടേഷനു” കാരണമാകാം. എന്നാൽ ഭൂരിഭാഗം മ്യൂട്ടേഷനുകളും ഹാനികരവും അതിനാൽ നിലനില്ക്കാത്തതുമാണ്‌. എന്നാൽ, ചുരുക്കം ചില മ്യൂട്ടേഷനുകൾ നില നില്ക്കുകയും പാരമ്പര്യമായി പകർത്തപ്പെടുകയും ചെയ്യുനു. ഇവ ജീവികൾക്ക് അനുകൂലമാകുന്നതെങ്ങനെ? ഉദാഹരണത്തിന്‌ ചെറി മരങ്ങളിൽ ഉണ്ടാകുന്ന നിരവധി മാറ്റങ്ങൾ അവയുടെ കായകളുടെ നിറത്തിലും രസട്ട്തിലും മാറ്റം വരുത്തുന്നു എന്നു വെക്കുക. അവയില്ചില രസങ്ങൾ മാത്രം അവിടങ്ങളിലുള്ള പക്ഷികൾക്കിഷ്ടമാവുമെങ്കിൽ അത്തരം പഴങ്ങളുത്പാദിപ്പിക്കുന്ന മരങ്ങൾ നിലനില്ക്കും

അടുത്തത്

സൃഷ്ടിവാദികളുടെ ചില തെറ്റായ ഇടപെടലുകൾ.

Monday, December 6, 2010

ഫോസ്സിലുകളിലുള്ള അപര്യാപ്തത

നമ്മുടെ മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന്‌ ഫോസിലുകളിൽ ഒന്നുപോലും പരിണാമം തെളിയിക്കാൻ പര്യാപ്തമല്ല. ഹാറൂൺ യഹിയ.

പരിണാമം എല്ലാ അർഥത്തിലും തെളിയിക്കാനാവശ്യമായ അനവധി ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു. പ്രശ്നം സൃഷ്ടിവാദികൾ അത് അംഗീകരിക്കുന്നില്ല എന്നതാണ്‌. എന്നാൽ അതിന്‌ അവർ നിരത്തുന്ന വാദങ്ങൾ ദുർബലമാണ്‌. ഉദാഹരണങ്ങൾ
ഉരഗം പക്ഷിയിലേക്കുമാറുന്നതിനുള്ള നല്ല തെളിവാണ്‌ ‘ആർകിയോപ്റ്റിരിക്സ്’. ഇവയ്ക്ക് ചിറകുകളുള്ളതിനാൽ പക്ഷി തന്നെയാണെന്നും അതിനാൽ വർഗങ്ങൾക്കിടയിലുള്ള ജീവിയായി ഇവയെ പരിഗണിക്കാനാവില്ലെന്നുമാണ്‌ എതിർവാദം.

ഇവയ്ക്ക് ചിറകുകളുണ്ടെന്നും ഇവ പക്ഷി അഥവാ പറവയിൽ പെടുത്താമെന്നും പറയ്ഉന്നതിനെ പരിണാമവാദികൾ നിഷേധിക്കേണ്ടതില്ല. എന്നാൽ, അതോടൊപ്പം അവയ്ക്ക് പല്ലുകളും ഉരഗത്തെപ്പോലെ നീണ്ട വാലും ഉണ്ടായിരുന്നു. അവയുടെ നാസാരന്ദ്രങ്ങൾ പക്ഷികളെപോലെ കൊക്കിനു മുകളിലായിരുന്നില്ല, ഉരഗങ്ങളെ പോലെ കൊക്കിനു മുൻവശത്തായിരുന്നു. ഇങ്ങനെ അനവധി കാരണങ്ങളാലൊക്കെ അവ അർദ്ധ ഉരഗങ്ങൾകൂടിയായിരുന്നു. ചുരുക്കത്തിൽ ഉരഗ-പറവ സങ്കരം. ഇത് സൃഷ്ടിവാദികൾ സമ്മതിക്കുകയില്ല. എങ്കിൽ ഒരുജീവി മറ്റൊന്നായി മാറുന്നതിന്റെ ‘ഇടജീവി’കളുടെ ലക്ഷണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് അവർ വിശദീകരിക്കുകയുമില്ല.

മനുഷ്യപരിണാമത്തിന്റെ ഇടജീവികളായി പരിഗണിക്കപ്പെടുന്ന ഫോസിലുകളിലും സൃഷ്ടിവാദികളുടെ വാദം ഇതു പോലെ ദുർബലമാകുന്നത്കാണാം. ഈ ഫോസിലുകൾ വർഗീകരിക്കുന്നതിലും തരം തിരിക്കുന്നതിലും സൃഷ്ടിവാദികൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്.
ഉദാഹരണത്തിന്‌ ജാവ, പെക്കിങ്ങ് മനുഷ്യരുടെ ഫോസിലുകൾ സൃഷ്ടിവാദികളായ ക്യുസ്സൊ (1998)ഗ്വിഷ് (1979, 1985)ബൗഡൻ (1981) മെന്റൊൻ (1988) തുടങ്ങിയവരെല്ലാം ആൾക്കുരങ്ങുവർഗങ്ങളിൽ പെടുത്തിയപ്പോൾ മെഹ്ലറ്റ് (1996)ബെകർ (1976) റ്റയ്‌ലർ, വാൻ ബെബ്ബർ (1995, 1996) ലെബനൊവ് (1992) ലൈൻ (2005) തുടങ്ങിയവരെല്ലാം ഇവയെ മനുഷ്യവർഗത്തില്പെടുത്തി.

ഒരു ഫോസിൽ കുരങ്ങിന്റേതാണോ മനുഷ്യന്റേതാണൊ എന്ന് പരിഗണിക്കുന്നതിന്‌ ഫോസിൽ വിദഗ്ധർക്ക് അഭിപ്രായവ്യത്യാസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ജിം ഫോളി (‘ഫോസിൽ ഹോമിനിഡി’ന്റെ കർത്താവ്) ചോദിച്ചു. അവ മനുഷ്യന്റെയും കുരങ്ങിന്റേയും ഇടയിൽപെടുന്നത് കൊണ്ടുതന്നെ.

ചാൾസ് ഡാർവിൻ  450 പേജുള്ള ഗ്രന്ഥത്തിൽ വെറും 11% മാത്രമെ ഫോസ്സിലുകളിൽ നിന്നുള്ള തെളിവുകളെ ആശ്രയിച്ചീട്ടുള്ളൂ തന്റെ വാദത്തിന്‌ ഉപോത്ഭലകമായിട്ട്. കാരണം, ഫോസിലുകൾ ഉണ്ടാകാനും കണ്ടെത്താനുമുള്ള സാധ്യത വളരെ പ്രയാസമേറിയതാണ്‌. എങ്കിലും നമ്മുടെ ശേഖരത്തിൽ പല ജീവികളുടേയും പരിണാമം തെളിയിക്കാനാവശ്യമായ ഫോസിലുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്‌. (ഉദാഹരണത്തിന്‌. കുതിര. ഓറോഹിപ്പസ് മുതൽ ഇക്വിനസ് വരെ) കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു.

അടുത്തത്

അച്ഛനേക്കാൾ പ്രായം കൂടിയ മക്കൾ