Friday, December 12, 2014

നിത്യ ജീവിതത്തിലെ യുക്തി




പലരും കരുതുന്നത്‌ യുക്തിവാദം എന്നാൽ ദൈവം ഇല്ല എന്ന്‌ പ്രചരിപ്പിക്കാനുള്ള, ദൈവ വിശ്വാസത്തിൽ നിന്ന്‌ രക്ഷപ്പെടാനോ ദൈവനിഷേധത്തിനുള്ള ഒരു മതമോ അതു വഴി ധാർമ്മികമൂല്യങ്ങളിൽ നിന്ന്‌ അകന്നു തന്തോന്നിയായി നടക്കാനും ഉള്ളഒരു തരം നിഷേധ വിദ്യയോ ആണെന്നാണു. എന്നാൽ ദൈവ നിഷേധം എന്നത്‌ യുക്തിവാദത്തിന്റെ ഒരു ഉല്പന്നമാണെങ്കിലും അതിനു ഇന്ന്‌ യുക്തിവാദത്തിൽ വളരെ കുറഞ്ഞ ഒരു സ്ഥാനമേ ഉള്ളൂ. എന്തുകൊണ്ടെന്നാൽ, കാരണം ദൈവങ്ങൾ തന്നെ പരസ്പരം നിഷേധിക്കുന്നവയും പലതും ശാസ്ത്രപുരോഗതിയിൽ ബലഹീനമാകുന്നതുമാണു. അങ്ങനെ ദൈവത്തെ വിശ്വാസികൾക്ക്‌ തന്നെ അകറ്റി നിർത്തേണ്ടിവരികയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യും. ചുരുങ്ങിയത്‌ വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ടിവരിക എങ്കിലും ചെയ്യും. അതിനുള്ള മികച്ച ഉദാഹരണമാണൂ പോപ്പ്‌ ഈ അടുത്തകാലത്ത്‌ നടത്തിയ രണ്ട്‌ കുമ്പസാരങ്ങൾ. പൊട്ടിത്തെറി സിദ്ധാന്തവും പരിണാമ സിദ്ധാന്തവും അംഗീകരിച്ചത്‌. പോപ്പ്‌ ഈ അംഗീകരിക്കൽ വഴി തങ്ങളുടെ ദൈവത്തെ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. മുസ്ളിംഗളും ഇതേപോലെ ആദത്തിന്റെ കഥയിൽ വെള്ളം ചേർത്തു തുടങ്ങിയിട്ടുണ്ട്‌.
ഭൂമി പരന്നതാണെന്ന്‌ പ്രത്യക്ഷയാതാർത്ഥ്യത്തിൽ ഊന്നി പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണു അരിസ്റ്റോട്ടിൽ ഭൂമി ഉരുണ്ടതാണെന്നുള്ളതിനു മികച്ച യുക്തിവാദം അവതരിപ്പിക്കുന്നത്‌. അക്കാലത്തെ വിശ്വാസമനുസരിച്ച്‌ ഭൗമകേന്ദ്രീകൃതമായിരുന്നു പ്രപഞ്ചം. ഇതിനെ ചോദ്യം ചെയ്യാനാവുന്നില്ലെങ്കിലും നിലവിലുള്ള അനുമാനങ്ങൾക്ക്‌ കോട്ടം തട്ടാതെ ഭൂമി ഉരുണ്ടതാണെന്ന്‌ അദ്ദേഹം സ്ഥാപിക്കുന്നു. അതും സാധാരണ നേത്രങ്ങളും ബുദ്ധിയുമല്ലാതെ ഇത്‌ തെളിയിക്കാൻ വേറെ മാർഗ്ഗമില്ലാതിരുന്ന കാലത്ത്‌. ഗ്രഹണസമയത്ത്‌ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത്‌ എല്ലായ്‌ പോഴും വൃത്താകൃതിയിലാണെന്നും ഒരു പരന്ന പ്രതലത്തിനു വൃത്ത നിഴൽ വീഴ്ത്താനാവുന്നത്‌ സൂര്യൻ മദ്ധ്യത്തിൽ ആയിരിക്കുമ്പോൾ മാത്രമാനെന്നും അല്ലാത്തപ്പോൾ അത്‌ അണ്ഡാകൃതി കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്‌ ഗോളാകൃതിയിലുള്ള ഭൂമിയെ കാണിക്കുന്നു. ഇതിലുള്ള യുക്തിയുടെ സൗന്ദര്യം നമ്മെ അമ്പരപ്പിക്കും.
നമ്മുടെ സധാരണ ജീവിതം യുക്തിയെ എങ്ങനെ ഉപയോഗപ്പെടും.
നിത്യജീവിതത്തിൽ യുക്തി പ്രവർത്തിക്കുന്നതിന്റെ ഒരു അനുഭവമാണു ഇവിടെ പങ്കു വെയ്ക്കുന്നത്‌. 2005 ലാണെന്നാണു ഓർമ്മ. ബഹറൈനിൽ നിന്നും ഒരു ചെറുപ്പക്കാരൻ സൗദിയിൽ വരുന്നു. പത്ത്‌ ഇരുന്നൂറ്റി അമ്പത്‌ തെരഞ്ഞെടുത്ത പ്രമുഖർക്ക്‌ ക്ളാസ്സ്‌ കൊടുക്കുന്നു. നല്ല ഫൈവ്‌ സ്റ്റാർ വിരുന്നും. ഡോക്റ്റർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ക്രീമി വ്യക്തിത്വങ്ങൾ. ഇവരെ ചാക്കിട്ടാൽ പിന്നെ മറ്റുള്ളവരിലേക്ക്‌ നുഴഞ്ഞു കയറാൻ എളുപ്പമാണല്ലോ. (ഇവരെ ചാക്കിടാൻ വളരെ എളുപ്പമാണു. ഇതുപോലുള്ള അധ്വാനഭാരക്കുറവിൽ അമിതമായ പണം ലഭിക്കുന്നവരിൽ പണച്ചെലവിന്റെ കാര്യത്തിൽ യുക്തികുറഞ്ഞേപ്രവർത്തിക്കൂ) ഇക്കൂട്ടത്തില്പ്പെട്ട ചില സുഹൃത്തുക്കളുടെ ക്ഷണപ്രകാരം കാഴ്ച്ചയ്ക്കുവേണ്ടി സാധാരണക്കാരനായ ഈ ഞാനും. ബഹറൈനിൽ ഒരു കമ്പനിയിൽ ഇന്ത്യൻ രൂപ ആറക്ക ശമ്പളത്തിനു ജോലി ചെയ്യുന്ന എം. ബി. എ കാരനാണു താനെന്നും അത്‌ കളഞ്ഞിട്ടാണു ഇപ്പരിപാടിക്ക്‌ ഇറങ്ങിയതെന്നും ഇന്ന്‌ അതിനേക്കാൾ നാലഞ്ച്‌ ഇരട്ടി അധികവരുമാനമുണ്ടെന്നും നല്ല ഇളം തളിരു പോലുള്ള ഇംഗ്ളീഷിൽ ഇയാൾ അടിച്ചു കാച്ചി. സത്യമായിരിക്കണം. നമ്മൾ അതിലൊന്നും തർക്കിക്കുന്നില്ല.
മണി ചെയിൻ മാതൃകയിലുള്ള ഒരു കച്ചവടമാണു ആൾ അവതരിപ്പിക്കുന്നത്‌. നെറ്റ്വർക്ക് മാർക്കറ്റിങ്ങ് എന്നൊരു ഓമനപ്പേരിട്ടിട്ടുണ്ട്. അത്രന്നെ. ഇവിടെ വെറും പണമല്ല അതിനു പകരം സ്വർണ്ണ നാണയങ്ങളാണു. എന്നാൽ മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വിലയ്ക്കാണു കച്ചവടം. അതു തന്നെ ദഹിക്കാതിരുന്ന ഞാൻ കൂടെ വന്നവരോട്‌ എന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴാണു ചോദ്യം ചോദിക്കാനുള്ള സുവർണാവസരം കാണികൾക്ക്‌ ലഭിച്ചത്‌. എന്റെ കൂടെ വന്ന എല്ലാവരും അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട്‌ അതിലുണ്ടാകാവുന്ന നേട്ടത്തെ പറ്റിയും സ്വർഗ്ഗത്തെ പറ്റിയും ഒക്കെ ചോദിച്ചു. പിന്നെ എന്നെ നിർബന്ധിച്ചു. `നീ ചോദിക്ക്‌. നിനക്കല്ലെ മുടിഞ്ഞ സംശയം`
സർ, താങ്കൾ പറയുമ്പോലെ ചങ്ങലക്കണ്ണികളിൽ കച്ചവടം മുറുകിയാൽ ലോക ജനസംഖ്യ എത്ര കണ്ണി ചേർക്കാനുണ്ടാകും. അല്ലെങ്കിൽ പതിനായിരം ജനസംഖ്യയുള്ള ഒരു ദീപിൽ വളരെ പെട്ടെന്ന്‌ ഈ കണ്ണികൾ അവസാനിക്കില്ലേ. അവസാനക്കണ്ണിയിൽ വരുന്ന ആയിരക്കണക്കിനാളുകൾക്ക്‌ ഇതൊരു വഞ്ചനയല്ലെ. കമ്പനിയും ചില മുകളിലത്തെ ആളുകളിലും മാത്രമായി ധനം കുമിഞ്ഞു കൂടില്ലേ?
എന്റെ ഈ ചോദ്യത്തിനു വളരെ യുക്തി ഭദ്രമായി (എന്നെ ശരിക്കും അറിയാവുന്ന ഒരു സുഹൃത്തിന്റെ കാഴ്ച്ചപ്പാടിൽ) അദ്ദേഹം മറുപടി നല്കി. “ഉദാഹരണത്തിനു ബഹറൈൻ. ഒരു ദ്വീപാണു. ചുരുങ്ങിയ ജനസംഖ്യ. താങ്കൾക്കറിയാമോ. ഞാൻ എട്ടു വർഷമായി അവിടെ. ഒരാൾക്ക്‌ ജീവിതത്തിൽ ഒരു ഡ്രൈവിങ്ങ്‌ ലൈസൻസ്‌ മതി. ഞാൻ ഇവിടെ വന്ന അന്നു മുതൽ ഇന്നോളം ഡ്രൈവിങ്ങ്‌ ലൈസൻസിന്റെ ക്യൂ അവിടെ ഒരു കുറവും വന്നിട്ടില്ല. ഓർക്കുക ജീവിതത്തിൽ ഒരാൾക്ക്‌ ഒരുലൈസൻസേ ആവശ്യമുള്ളൂ എന്നിട്ടും. താങ്കളുടെ സംശയം തീർന്നു എന്നു കരുതുന്നു.”
സദസ്സിൽ കൂട്ടകയ്യടി
ഞാൻ പറഞ്ഞു. എന്റെ സംശയം വർദ്ധിക്കുകയാണു ചെയ്തത്‌ .

"സർ, താങ്കൾ ജ്യോമെട്രിക് പ്രോഗ്രഷനിലുള്ള ഒരു സംഭവത്തെ അരിതമെറ്റിക് പ്രൊഗ്രഷൻ കൊണ്ട് പകരം വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണു. ഈ വന്ന സകലർക്കും അതു മതിയാവും, എനിക്ക് അതു പോര. താങ്കൾ ഒന്നുകിൽ ലൈസൻസ് താങ്കളുടെ കച്ചവടത്തിലേതുപോലെ നല്കുക. ഒന്നര മണിക്കൂർ കൊണ്ട് തീരും ബഹറൈനിലെ ലൈസൻസ് എടപാട്. അല്ലെങ്കിൽ താങ്കളുടെ കച്ചവടം ഒരാൾക്ക് ഒന്ന് എന്ന രൂപത്തിൽ ലൈസൻസ് പോലെ ആക്കുക. അല്ലാതെ പാനീയം മീറ്റർ വെച്ച അളക്കരുത്" എന്നു പറഞ്ഞു.
അദ്ദേഹം എന്നെ സ്വകാര്യം വിളിച്ചിട്ടു പറഞ്ഞു. "സർ, ഭക്ഷണം ഉണ്ട്. അത് കഴിച്ച് പോകുക. ദയവായി തിരിച്ചിവിടെ വരരുത്"
"സർ, ഞാൻ ദിവസവും താങ്കൾ ഇപ്പറയുന്ന ഭക്ഷണം കഴിച്ചിട്ടു തന്നെയാണു കഴിയുന്നത്. അതിന്റെ ഗുണമാണു താങ്കൾ കണ്ടത്. പക്ഷെ അത് താങ്കളുടെ ചെലവിലല്ല. അതിനാൽ ഭക്ഷണത്തിനു നില്ക്കുന്നില്ല ഞാൻ പോകുന്നു" എന്നും പറഞ്ഞു മെല്ലെ ഇറങ്ങി.
കൂടെ വന്ന രണ്ട് സുഹൃത്തുക്കളും ഇറങ്ങി. (ഒരാൾ അവിടെ തങ്ങി. അയാൾ പിന്നീട് ഈ കച്ചവടത്തിൽ വന്ന നഷ്ടത്തിൽ വിലപിക്കുന്നതു കേട്ടു)
ഇത്രൗം പറഞ്ഞത് യുക്തി നിത്യ ജീവിതത്തിൽ നമ്മെ സഹായിക്കുന്നതിന്റെ ഉദാഹരണമായിട്ടാണു

No comments:

Post a Comment