Saturday, March 14, 2015

പരിണാമത്തിനുള്ള തെളിവുകൾ


(പരിണാമത്തിനു ഇന്നുള്ള തെളിവുകൾ  ഇനി ഇമ്മാതിരി ചെറിയ ലേഖനങ്ങളിൽ ഒതുക്കാനാവില്ല. എന്നാൽ, പരിണാമം ശരിയാണെന്നു തെളിയിക്കാൻ ഏതെങ്കിലും ഒറ്റ തെളിവു തന്നെ ധാരാളം.)

ഫോസ്സിൽ തെളിവുകൾ 
ചാൾസ് ഡാർവിൻ  450 പേജുള്ള ഗ്രന്ഥത്തിൽ വെറും 11% മാത്രമെ ഫോസ്സിലുകളിൽ നിന്നുള്ള തെളിവുകളെ ആശ്രയിച്ചീട്ടുള്ളൂ തന്റെ വാദത്തിന്‌ ഉപോത്ഭലകമായിട്ട്. കാരണം, ഫോസിലുകൾ ഉണ്ടാകാനും കണ്ടെത്താനുമുള്ള സാധ്യത വളരെ പ്രയാസമേറിയതാണ്‌.  എന്നാൽ ഇന്ന് സ്ഥിതി കുറേകൂടി മെച്ചപ്പട്ടിട്ടുണ്ട്. നാളെ ഇതിലും മാറും. കൂടാതെ നിഷേധിക്കാൻ സാധ്യമല്ലാത്ത തെളിവുകളുമായി ജനിതകാശാസ്ത്രം പിച്ചവെച്ചു വരികയാണ് .

നമ്മുടെ മ്യൂസിയങ്ങളിലുള്ള ലക്ഷക്കണക്കിന്‌ ഫോസിലുകളിൽ ഒന്നുപോലും പരിണാമം തെളിയിക്കാൻ പര്യാപ്തമല്ല. ഹാറൂൺ യഹിയ. 
പരിണാമത്തിനു ഫോസ്സിൽ തെളിവുകൾ  തന്നെ വേണം എന്ന് വാശി പിടിക്കുന്നവർക്ക്
പരിണാമം എല്ലാ അർഥത്തിലും തെളിയിക്കാനാവശ്യമായ അനവധി ഫോസിലുകൾ ഇന്നു  നമ്മുടെ മ്യൂസിയങ്ങളിലുണ്ട് . കൂടുതൽ കിട്ടിക്കൊണ്ടിരിക്കുന്നു. പ്രശ്നം സൃഷ്ടിവാദികൾ അത് അംഗീകരിക്കുന്നില്ല എന്നതാണ്‌. എന്നാൽ അതിന്‌ അവർ നിരത്തുന്ന വാദങ്ങൾ ദുർബലമാണ്‌. 

പരിണാമം ശരിയാണെന്നു തെളിയിക്കാൻ ഒറ്റ ജീവിയുടെ പരിണാമ ദിശയിലെ ഫോസിൽ മതിയാകും. കാരണം, ആ ഒരു ജീവിയെ മാത്രം പരിണാമത്തിനു വിട്ടുകൊടുത്തു മറ്റുള്ളവയെ എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് പറയാനാകില്ലല്ലോ. എന്നാൽ പരിണാമം തെറ്റാണെന്നു തെളിയിക്കാൻ ഇന്നുജീവിച്ചിരിപ്പുള്ള 86 ലക്ഷം സ്പീഷീസുകളുടെ പരിണാമ വഴിയിലെ ഫോസിലുകളും മതിയാവില്ല. മണ്മറഞ്ഞു പോയ എത്രയോ സ്പീഷീസുകളുണ്ട്. പരിണാമ വിരുദ്ധരുടെ വാദം  
ഏതാണ്ട്  'താങ്കൾ കൊല ചെയ്തു എന്ന് തെളിയിക്കാൻ സംഭവം കണ്ട നാല് സാക്ഷികളുണ്ട്. അതിന്റെ ബലത്തിൽ താങ്കൾ കുറ്റവാളിയാണെന്നു ഈ കോടതി വിധിക്കുന്നു',   അപ്പോൾ പ്രതി, 'യുവർ ഓണർ, ഈ സംഭവം കണ്ടിട്ടില്ലാത്ത നാനൂറു സാക്ഷികളെ ഞാൻ ഹാജറാക്കാം. എന്നെ വെറുതെ വിടണം' എന്ന് പറയുമ്പോലെയാണ്.

അതിനാൽ തന്നെ ഹാറൂണ്‍ യഹിയയുടെ (ഒന്നാം വോള്യം മാത്രം  അഞ്ചുകിലോയ്ക്കടുത്തു തൂക്കംവരും. മൊത്തം മൂന്നു വോള്യങ്ങൾ) 'അറ്റ്ലസ് ഓഫ് ക്രിയേഷനിലെ' ചിത്രങ്ങളൊന്നും പരിണാമം തെറ്റാണെന്നു തെളിയിക്കാൻ പര്യാപ്തമല്ല. കൂട്ടത്തിൽ ചിലർ  എവിടെ നിന്നോ  കിട്ടിയ ഒരു തലയോട്ടിയും പിടിച്ച് 'ഹരിച്ചന്ദ്ര' സിനിമയിൽ    'ആത്മവിദ്യാലയമേ' എന്ന പാട്ടു രംഗത്തിൽ  തിക്കുറിശി പ്രത്യക്ഷപ്പെടുന്ന പോലെ പ്രത്യക്ഷപ്പെടുന്നതും പരിണാമം തെറ്റാണെന്നു തെളിയിക്കാൻ പര്യാപ്തമാകുകയില്ല. പരിണാമത്തിൽ ഓരോ ജീവിക്കും ഓരോ ചരിത്രമാണുള്ളത്. ചിലവ  വളരെ പെട്ടെന്ന് പരിണാമത്തിനു വഴങ്ങുമ്പോൾ ചിലവ കാലങ്ങളോളം പിടിച്ചു നില്ക്കുന്നു. അപ്പോൾ പോലും അങ്ങനെ മാറ്റത്തിനു വിധേയമാകുന്നില്ല എന്ന് പറയുന്ന ജീവികളും ഒരു പൂർവീകനിൽ നിന്ന് നിരവധി വ്യത്യസ്ഥ  വർഗ്ഗങ്ങളെ ഉത്പാദിപ്പിച്ചിട്ടുണ്ടാവും . പരിണാമ  വിരുദ്ധർ  പരിണാമത്തിനെതിരായി  ചൂണ്ടിക്കാട്ടുന്ന തുമ്പിയിലും  ഞണ്ടിലുമൊക്കെ  നിരവധി വിഭാഗങ്ങളെ നമുക്ക് കാണാനാകും.  ഇത് ഒരു പരിണാമ നിഗമനമാണ്  (Prediction)


ഉദാഹരണങ്ങൾ 


1) പക്ഷി  
ഉരഗം പക്ഷിയിലേക്കുമാറുന്നതിനുള്ള നല്ല തെളിവാണ്‌ ‘ആർകിയോപ്റ്റിരിക്സ്’. ഇവയ്ക്ക് ചിറകുകളുള്ളതിനാൽ പക്ഷി തന്നെയാണെന്നും അതിനാൽ വർഗങ്ങൾക്കിടയിലുള്ള ജീവിയായി ഇവയെ പരിഗണിക്കാനാവില്ലെന്നുമാണ്‌ എതിർവാദം. 

ഇവയ്ക്ക് ചിറകുകളുണ്ടെന്നും ഇവ പക്ഷി അഥവാ പറവയിൽ പെടുത്താമെന്നും പറയുന്നതിനെ  പരിണാമവാദികൾ നിഷേധിക്കേണ്ടതില്ല. എന്നാൽ, അതോടൊപ്പം അവയ്ക്ക് പല്ലുകളും ഉരഗത്തെപ്പോലെ നീണ്ട വാലും ഉണ്ടായിരുന്നു. അവയുടെ നാസാരന്ദ്രങ്ങൾ പക്ഷികളെപോലെ കൊക്കിനു മുകളിലായിരുന്നില്ല, ഉരഗങ്ങളെ പോലെ കൊക്കിനു മുൻവശത്തായിരുന്നു. ഇങ്ങനെ അനവധി കാരണങ്ങളാലൊക്കെ അവ അർദ്ധ ഉരഗങ്ങൾകൂടിയായിരുന്നു. ചുരുക്കത്തിൽ ഉരഗ-പറവ സങ്കരം. ഇത് സൃഷ്ടിവാദികൾ സമ്മതിക്കുകയില്ല. എങ്കിൽ ഒരുജീവി മറ്റൊന്നായി മാറുന്നതിന്റെ ‘ഇടജീവി’കളുടെ ലക്ഷണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് അവർ വിശദീകരിക്കുകയുമില്ല. 


2) കുതിര
കുതിരയുടെ പരിണാമം തെളിയിക്കാനാവശ്യമായ  ഫോസ്സിലുകൾ ഏതാണ്ട് പൂർണമായി തന്നെ  നമ്മുടെ  മ്യൂസിയങ്ങളിലെ ശേഖരത്തിൽ  ഇന്നുണ്ട്. അവ ഇയോഹിപ്പസ് മുതൽ (52 മി, ഇവയുടെ അഞ്ചു വിരലുകളിൽ മൂന്നെണ്ണം മാത്രമേ നിലത്തു ഊന്നിയിരുന്നുള്ളൂ) ഓറോഹിപ്പസ്  (50 മി ഇവയ്ക്ക് നാല് വിരലുകൾ മുങ്കാലിലും മൂന്നെണ്ണം പിന്നിലും) എപ്പിഹിപ്പാസ് (47 മി) മെസോഹിപ്പസ് (32-24 മി, ഇവയുടെ രണ്ടു വിരലുകൾ പൂർണമായും ഉപയോഗശൂന്യമായിരുന്നു ) മിയോഹിപ്പസ് (36 മി) കലോബറ്റിപസ് , പരാഹിപ്പാസ് (നടവിരൽ കാണാത്തതും വലിയതും ) മെറിചിപ്പസ്, പ്ലിയോഹിപ്പാസ്,  ദിനോഹിപ്പാസ്, പ്ലസിപ്പാസ് (3.5 മി) ഇക്വിസ് , ആധുനിക കുതിരകൾ വരെ  (ഇവിടെ കാൽ വിരലുകളുടെ പരിണാമം മാത്രം  സൂചിപ്പിക്കുന്നത് ആ അവയവം കുതിരയെ മറ്റു സമാന  ജീവികളിൽ നിന്ന് മാറ്റിനിർത്തുന്നതും അവയുടെ ക്രമാനുഗതമായ  മാറ്റം കാണിക്കാനുമാണു. സമാനമായ മാറ്റം എല്ലാ അവയവത്തിലും സംഭവിച്ചിട്ടുണ്ട്. വിശദീകരണ ബാഹുല്യം ഒഴിവാക്കാൻ അവ വിട്ടു കളഞ്ഞതാണ്)
2013 - ഇൽ സീക്വൻസ്  ചെയ്യപ്പെട്ട 7.75 ലക്ഷം വർഷം പഴക്കമുള്ള കുതിരയുടെ ഡി എൻ എ കാണിക്കുന്നത് 45 ലക്ഷം വർഷം മുൻപ് കുതിര, കഴുത , സീബ്ര എന്നിവയ്ക്ക് ഒരു പൊതുപൂർവീകൻ ഉണ്ടായിരുന്നു എന്നാണ്.  


3) മനുഷ്യൻ 
(ഇതാണല്ലോ പ്രധാനവും ആളുകൾക്ക്  കൂടുതൽ ജിജ്ഞാസയുണ്ടാക്കുന്നതും) 
മനുഷ്യ പരിണാമം തെളിയിക്കാനാവശ്യമായ ഫോസ്സിലുകൾ ഇന്ന് നമുക്കുണ്ട്. എന്നാൽ, പരിണാമ വിരുദ്ധർ അവ അംഗീകരിക്കാതെ പിൽട് ദൌണ്‍, നെബ്രാസ്കാ തുടങ്ങിയ ചില തട്ടിപ്പുകൾ ആഘോഷിക്കുകയാണ്.
മനുഷ്യപരിണാമത്തിന്റെ ഇടജീവികളായി പരിഗണിക്കപ്പെടുന്ന ഫോസിലുകളിലും സൃഷ്ടിവാദികളുടെ വാദം ഇതു പോലെ ദുർബലമാകുന്നത്കാണാം. ഈ ഫോസിലുകൾ വർഗീകരിക്കുന്നതിലും തരം തിരിക്കുന്നതിലും സൃഷ്ടിവാദികൾ തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. 
ഉദാഹരണത്തിന്‌ ജാവ, പെക്കിങ്ങ് മനുഷ്യരുടെ ഫോസിലുകൾ സൃഷ്ടിവാദികളായ ക്യുസ്സൊ (1998)ഗ്വിഷ് (1979, 1985)ബൗഡൻ (1981) മെന്റൊൻ (1988) തുടങ്ങിയവരെല്ലാം ആൾക്കുരങ്ങുവർഗങ്ങളിൽ പെടുത്തിയപ്പോൾ മെഹ്ലറ്റ് (1996)ബെകർ (1976) റ്റയ്‌ലർ, വാൻ ബെബ്ബർ (1995, 1996) ലെബനൊവ് (1992) ലൈൻ (2005) തുടങ്ങിയവരെല്ലാം ഇവയെ മനുഷ്യവർഗത്തില്പെടുത്തി. 

ഒരു ഫോസിൽ കുരങ്ങിന്റേതാണോ മനുഷ്യന്റേതാണൊ എന്ന് പരിഗണിക്കുന്നതിന്‌ ഫോസിൽ വിദഗ്ധർക്ക് അഭിപ്രായവ്യത്യാസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ജിം ഫോളി (‘ഫോസിൽ ഹോമിനിഡി’ന്റെ കർത്താവ്) ചോദിച്ചു. അവ മനുഷ്യന്റെയും കുരങ്ങിന്റേയും ഇടയിൽപെടുന്നത് കൊണ്ടുതന്നെ. 



4) കൃത്രിമ നിർദ്ധാരണം (Artificial Selection) 
നമ്മൾ ഇന്നുപയോഗിക്കുന്ന പല  പച്ചക്കറികളും   ധാന്യങ്ങളും കർഷകർ അവരുടെ വിളകളിൽ  ഇടപെട്ടു പരിണമിപ്പിച്ചെടുത്തതാണു. അതായത് പരിണാമം ഒരൽപം ക്ഷമയുണ്ടെങ്കിൽ നമുക്ക് തന്നെ പരീക്ഷിച്ചറിയാനാവും. ചുരുക്കം ചില ഉദാഹരണങ്ങൾ. നെല്ല്, നായ്ക്കൾ, കാബേജ് വർഗ്ഗങ്ങൾ എല്ലാം,  തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഇനങ്ങൾ നാം കൃഷിയിടങ്ങളിൽ വികസിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഇനിയും സാധ്യമാണ്. 





(പരിണാമത്തിലെ അറിവുകളാണ് ഐഡ്സു പോലുള്ള രോഗങ്ങൾക്കുള്ള  ഫലപ്രഥമായ മരുന്ന് നിര്മ്മിക്കാൻ ശാസ്ത്രത്തിനു സഹായകരം. ഈ ഭാഗത്തേക്ക് ഇപ്പോൾ കടക്കുന്നില്ല, എന്നാൽ ഇമ്മാതിരി പരിണാമ അറിവുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉപകാരപ്രഥമായ ഭൌതിക സൌകര്യങ്ങൾ സ്വീകരിക്കുന്നതിനുള്ള ക്യൂവിൽ ആദ്യം തിരക്ക് കൂട്ടുന്നത് പരിണാമവിരുദ്ധരായിക്കും . ഇത് അനുഭവം നമ്മെ പഠിപ്പിക്കുനതാണു. ഒരു പക്ഷെ പരിണാമത്തെ അന്ന് അവർ തെറി പറയുന്നുണ്ടാകും)
ഓരോ വ്യക്തിയും മറ്റൊന്നിൽ നിന്ന് എന്തെങ്കിലും ചെറിയ സ്വഭാവവൈവിദ്ധ്യങ്ങൾ പ്രകടിപ്പിക്കുന്നു. ഈ വൈവിദ്ധ്യങ്ങളെ ശ്രദ്ധാപൂർവം വികസിപ്പിച്ചാണു പുതിയ ഇനങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഈ വ്യതിയാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഡി എൻ എ ടെസ്റ്റുകൾ നാം നടത്തുന്നത്. നമ്മുടെ സഹോദരനാണെന്നും പറഞ്ഞു ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ ഇക്കാലത്ത് സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ അന്വേഷിക്കുകയല്ല കോടതി,  മറിച്ച് ഡി എൻ  എ ടെസ്റ്റ്‌ നടത്തുകയാണ്. പരിണാമ വിരുദ്ധരും അത് അംഗീകരിക്കും. അത് പരിശോധിക്കുന്നത് ജനിതകപരമായി ഈ വ്യക്തികൾ തമ്മിൽ എത്ര വ്യതിയാനം/ സാമ്യം ഉണ്ടെന്നാണു. അത് നോക്കി ഈ രണ്ടു വ്യക്തികളും ഒരു പൊതുപൂർവീകനെ ജനിതകപരമായി പങ്കു വെയ്ക്കുന്നു/ ഇല്ല എന്ന് കൃത്യമായി പറയാം. ഇങ്ങനെ ഒരു കേസ്സു ചിമ്പാൻസി കൊടുത്താലും ഇത് തന്നെയാണു നടപടിക്രമം. ചിമ്പാൻസികളും നാമും തമ്മിലുള്ള ജനിതകപരമായ രണ്ടു ശാതമാനം വ്യതിയാനം പൊതുപൂർവീകനിൽ നിന്ന് ഈ ജീവികൾക്കുള്ള വ്യതിയാനം പരിശോധിച്ചാൽ അറിയാം നാം എത്രമാത്രം കുരങ്ങുകളുമായി ജനിതകഘടകങ്ങൾ പങ്കുവെയ്ക്കുന്നുണ്ടെന്നു. (ഉദാഹരണം പൊതുപൂർവീകനും മനുഷ്യനും തമ്മിലുള്ള വ്യതിയാനം ചിമ്പും മനുഷ്യനും തമ്മിൽ ഇന്നുള്ള രണ്ട് ശതമാനം തന്നെ ആയിരുന്നെങ്കിൽ നാം ചിമ്പാൻസിയുടെ മക്കളാകും. അപ്പോൾ ചിമ്പാന്സികൾക്ക്  പൊതുപൂർവീകനിലേക്കുള്ള അകലം പൂജ്യമായിരിക്കും. പൊതുപൂർവീകനിൽനിന്ന് നമുക്കുള്ള വ്യതിയാനം പൂജ്യമാണെങ്കിൽ ചിമ്പാൻസികൾ നമ്മുടെ മക്കളാകും)    ഈ   ഇത്രയും ജ്ഞാനം ആർജ്ജിച്ചിട്ടും ചിലർക്ക്  ഹോക്സുകളിലാണു വിശ്വാസം. (ഹോക്സ് വ്യവസായം വൻ സാമ്പത്തികമൊഴുകുന്ന രംഗമാണ്. അമേരിക്കയിൽ പരിണാമം കഴിഞ്ഞാൽ അടുത്ത സ്ഥാനം പരിസ്ഥിതിനാശത്തിൽ മനുഷ്യന്റെ ഇടപെടലിന് ഒരു പങ്കുമില്ല എന്ന പ്രചാരണത്തിനാണത്രെ)   ഇത്രയും സൗകര്യങ്ങൾ ശാസ്ത്രം ചെയ്തിട്ടും ചിലർക്ക് ശാസ്ത്രത്തിനു ഇന്ന്  കഴിയാത്ത 0.1 ശതമാനം കാര്യങ്ങളിൽ ഗണപതിയേയോ മറ്റേതെങ്കിലും ദൈവത്തെയോ ആണു വിശ്വാസം. എന്നാൽ അവർ ചിന്തിക്കുന്നില്ലേ പണ്ട് ഈ 99.9 ശതമാനം കാര്യങ്ങളും അവര്ക്ക് ദൈവങ്ങളായിരുന്നു നിർവഹിച്ചിരുന്നത് എന്ന്. അതിൽ നിന്ന് ഈ സർവ ശക്തദൈവങ്ങളെ 0.1 ശതമാനത്തിലേക്ക് ശാസ്ത്രം അടിച്ചൊതുക്കിയെങ്കിൽ ചിന്തിക്കുന്നവർക്ക്  ദൃഷ്ടാന്തത്തിനു അത് തന്നെ ധാരാളം.









1 comment: